മോദിയെ ടി.വി ചര്‍ച്ചക്ക് ക്ഷണിച്ച് ഇമ്രാന്‍; ടെലിവിഷന്‍ ചര്‍ച്ചയില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയേ ഉള്ളൂ എന്ന് തരൂര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിവിഷന്‍ സംവാദം നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവായ ശശി തരൂര്‍ എം.പി. യുദ്ധത്തേക്കാള്‍ നല്ലത് സംഭാഷണം തന്നെയാണ് എന്ന് സമ്മതിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ ടെലിവിഷന്‍ ചര്‍ച്ചകളില്‍ പ്രശ്‌നങ്ങള്‍ ഒന്നും പരിഹരിക്കപ്പെടുന്നില്ല. കൂടുതല്‍ വഷളാക്കുകയേയുള്ളൂവെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

‘നമ്മുടെ ചില അവതാരകര്‍ മൂന്നാം ലോകമഹായുദ്ധം ജ്വലിപ്പിക്കുന്നതില്‍ സന്തോഷിക്കും, അത് അവരുടെ ടി.ആര്‍.പി വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍.’, തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിവിഷന്‍ സംവാദം നടത്താന്‍ ആഗ്രഹിക്കുന്നുവെന്നാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ റഷ്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 75 വര്‍ഷം മുമ്പ് സ്വാതന്ത്ര്യം നേടിയതിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ട്, അതിനുശേഷം മൂന്ന് യുദ്ധങ്ങള്‍ നടത്തി.
അഭിപ്രായവ്യത്യാസങ്ങള്‍ സംവാദത്തിലൂടെ പരിഹരിക്കാന്‍ കഴിയുമെങ്കില്‍ അത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ബില്യണിലധികം ആളുകള്‍ക്ക് പ്രയോജനകരമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

Read more

എന്നാല്‍ ഇമ്രാന്‍ ഖാന്റെ അഭിപ്രായത്തോട് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭീകര പ്രവര്‍ത്തനവും ചര്‍ച്ചയും ഒരുമിച്ചു കൊണ്ടുപോകാനാവില്ലെന്ന് ഇന്ത്യ അടുത്തിടെ പാക്കിസ്ഥാനോട് വ്യക്തമാക്കിയിരുന്നു. തീവ്രവാദ ഗ്രൂപ്പുകളെ അടിച്ചമര്‍ത്താനും ഭീകരരെ ശിക്ഷിക്കാനുമാണ് പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെടുന്നത്.