ഉപയോക്താക്കളുടെ സംരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഇൻറർനെറ്റ് സെർച്ച് എഞ്ചിൻ ഗൂഗിൾ ഇന്ന് പ്ലേ സ്റ്റോറിൽ നിന്ന് നിരവധി വ്യക്തിഗത വായ്പ ആപ്ലിക്കേഷനുകൾ നീക്കം ചെയ്തു. പ്ലേ സ്റ്റോറിൽ നിന്നാണ് ഭൂരിഭാഗം ഇന്ത്യക്കാരും ഫോൺ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നത്. ഉപയോക്താക്കളുടെ നിർദേശങ്ങൾ, സർക്കാർ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പ് എന്നിവ അടിസ്ഥാനമാക്കി അപ്ലിക്കേഷനുകൾ ഗൂഗിൾ അവലോകനം ചെയ്തിരുന്നു. തുടർന്ന് ചില അപ്ലിക്കേഷനുകൾക്ക് ഗൂഗിൾ നോട്ടീസും നൽകിയിരുന്നു.
“ഉപയോക്താക്കളും സർക്കാർ ഏജൻസികളും സമർപ്പിച്ച നിർദേശങ്ങളും മുന്നറിയിപ്പുകളും അടിസ്ഥാനമാക്കി ഇന്ത്യയിലെ നൂറുകണക്കിന് വ്യക്തിഗത വായ്പ ആപ്ലിക്കേഷനുകൾ ഞങ്ങൾ അവലോകനം ചെയ്തു. ഞങ്ങളുടെ ഉപയോക്തൃ സുരക്ഷാ നയങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയ അപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിൽ നിന്ന് ഉടനടി നീക്കം ചെയ്തു. അങ്ങനെ ചെയ്യാത്ത അപ്ലിക്കേഷനുകൾ ഇനി ഒരു അറിയിപ്പ് നൽകാതെ തന്നെ തന്നെ നീക്കം ചെയ്യപ്പെടും, ” ഗൂഗിളിന്റെ പ്രോഡക്റ്റ്, ആൻഡ്രോയിഡ് സുരക്ഷ, സ്വകാര്യത എന്നിവയുടെ വൈസ് പ്രസിഡന്റ് സുസെയ്ൻ ഫ്രേ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
ഇത് കൂടാതെ, ഈ വിഷയവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ നിയമപാലകരെ സഹായിക്കുന്നത് തുടരുമെന്നും സുസെയ്ൻ ഫ്രേ പറഞ്ഞു. തൽക്ഷണ വായ്പാ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട അഴിമതിയെ കുറിച്ച് തെലങ്കാന പൊലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഒരു ചൈനീസ് പൗരനെയും ഒരു ഇന്ത്യക്കാരനെയും താനെയിൽ നിന്ന് അറസ്റ്റ് ചെയ്തതിന് തൊട്ടു പിന്നാലെയാണ് ഗൂഗിളിന്റെ നീക്കം.
Read more
വായ്പ തട്ടിപ്പിലൂടെ കോടികളുടെ അഴിമതി നടപ്പാക്കിയ നാല് ചൈനീസ് പൗരന്മാർ ഉൾപ്പെടെ 31 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉയർന്ന പലിശ നിരക്കിൽ ചെറിയ തുക വായ്പ നൽകുകയും തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെടുന്ന വായ്പക്കാരെ ഉപദ്രവിക്കുകയും ചെയ്യുന്ന ആപ്ലിക്കേഷനുകൾ കടലാസ് കമ്പനികളിലൂടെയാണ് പ്രവർത്തിക്കുന്നതെന്നാണ് സംശയിക്കുന്നത്.