ഗോ ഫസ്റ്റ് എയർലൈൻസ് സർവീസുകൾ നിർത്തിവച്ചതോടെ പൈലറ്റുമാര്‍ കൂട്ടത്തോടെ എയര്‍ ഇന്ത്യയില്‍ അഭിമുഖത്തിന് എത്തുന്നു. കുറഞ്ഞ ദിവസം കൊണ്ട് എയർ ഇന്ത്യയ്ക്ക് 700 പൈലറ്റുമാരിൽ നിന്ന് അപേക്ഷ ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ഗുഡ്ഗാവില്‍ വച്ച് നടന്ന വാക്ക്-ഇന്‍ അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയവരുടെ എണ്ണം കൂടിയതോടെ അഭിമുഖത്തിനു ആദ്യം നിശ്ചയിച്ച സമയം നീട്ടേണ്ടിവരികയും ചെയ്തു.
വൻതോതിലുള്ള വിപുലീകരണ പദ്ധതികൾ തയ്യാറാക്കിയതിനാൽ എയർലൈൻ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയിലുടനീളം വാക്ക്-ഇൻ അഭിമുഖങ്ങൾ നടത്തി വരികയാണ്. ഏതാനും മാസങ്ങൾക്കുമുമ്പ് ഇൻഡിഗോയും എയർ ഇന്ത്യയും പൈലറ്റുമാർക്കായി അപേക്ഷ ക്ഷണിച്ചപ്പോഴും ധാരാളം അപേക്ഷകളാണ് ലഭിച്ചത്.
ഗോ ഫസ്റ്റിന് എയർബസ് A320 വിമാനങ്ങളിലായി ഏകദേശം 740 പൈലറ്റുമാരുണ്ട്. സർവീസുകൾ നിർത്തിവച്ചതോടെയും എയർലൈനിലെ സാമ്പത്തിക പ്രതിസന്ധി കാരണവും മറ്റൊരു ജോലി നേടാനുള്ള ശ്രമത്തിലാണ് ഗോ ഫസ്റ്റിലെ ജോലിക്കാർ.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയർലൈൻസ് മെയ് ഒമ്പത് വരെ നിശ്ചയിച്ചിരുന്ന സർവീസുകൾ റദ്ദാക്കിയത്. അതേസമയം, ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് വൈകാതെ തന്നെ പണം തിരികെ നൽകുമെന്നും വിമാനം റദ്ദാക്കിയത് മൂലം യാത്രക്ക് തടസം നേരിട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും ഗോ ഫസ്റ്റ് അധികൃതർ അറിയിച്ചിട്ടുണ്ട്.
Read more
2020 ജനുവരി മുതലാണ് ഗോ ഫസ്റ്റ് എയർലൈൻസിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത് . സിംഗപ്പൂർ കോടതി ഉത്തരവിട്ടെങ്കിലും പി ആൻഡ് ഡബ്ല്യു എന്ന വിമാന നിർമാണ കമ്പനി ഗോ ഫസ്റ്റിന് എൻജിനുകൾ നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമായെന്ന് ഗോ ഫസ്റ്റ് മേധാവി കൗശിക് ഖോന അറിയിപ്പിൽ പറഞ്ഞു