മഹാരാഷ്ട്രയിൽ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് പിൻവലിച്ചു. ഇന്ന് വൈകിട്ട് പ്രകാശ് അംബേദ്ക്കറാണ് ബന്ദ് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. ദളിതർക്കു നേരെ ആക്രമണം നടത്തിയ മിലിന്ദ് എക്ബോത്, സാംഭാജി ഭൈഡ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ബന്ദ് പിൻവലിക്കുന്നതായി ദളിത് സംഘടനകൾ അറിയിച്ചത്.
എന്നാൽ മുംബൈയിൽ സംഘർഷത്തിന് ഇതുവരെ അയവുവന്നിട്ടില്ല. കോറെഗാവിൽ ദളിതർക്കു നേരെയുണ്ടായ ആക്രമണത്തിനു കാരണം ആർഎസ്എസും ഹിന്ദുത്വ സംഘടനകളുമാണെന്ന് കോൺഗ്രസ് ആരോപിച്ചു. പൂനയിൽ കൊറെഗാവ് യുദ്ധവാർഷികത്തിന്റെ ഇരുന്നൂറാം വാർഷികാഘോഷങ്ങൾക്കിടെ ദളിതർക്കു നേരേ അക്രമം അരങ്ങേറിയിരുന്നു.
ഇതിൽ പ്രതിഷേധിച്ച് ഇന്നലെ ആയിരങ്ങൾ തെരുവിലിറങ്ങിയതാണു സംഘർഷമായി വളർന്നത്. പ്രക്ഷോഭകർ വാഹനഗതാഗതം തടസപ്പെടുത്തിയതോടെ കിഴക്കൻ എക്സ്പ്രസ്വേ അടച്ചിരിക്കുകയാണ്. നാഗ്പുര്‍, പൂണെ, ബരാമട്ടി എന്നിവിടങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മെട്രോ തീവണ്ടികള്‍ക്കെതിരേയും മറ്റ് വാഹനങ്ങള്‍ക്കെതിരേയും അക്രമം ഉണ്ടായി.
Read more
സമരക്കാര്‍ തീവണ്ടികള്‍ തടയാന്‍ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. ബന്ദ്രയിലെ രണ്ട് പ്രധാന റോഡുകള്‍ സമരക്കാര്‍ തീയിട്ടും വീപ്പകൾ നിരത്തിയും ഗതാഗതം തടസ്സപ്പെടുത്തി.