ഉന്നതാധികാര സമിതി രൂപീകരിക്കാന്‍ കോണ്‍ഗ്രസ്; പ്രശാന്ത് കിഷോറിന്റെ കാര്യത്തില്‍ മൗനം തുടരുന്നു

2024ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ വെല്ലുവിളികളെ നേരിടാന്‍ എംപവേര്‍ഡ് ആക്ഷന്‍ ഗ്രൂപ്പ് രൂപീകരിക്കാന്‍ കോണ്‍ഗ്രസ്. പാര്‍ട്ടിയില്‍ സമൂല പരിഷ്‌കരണം ലക്ഷ്യമിട്ടാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ഉന്നതാധികാരസമിതിയെ വരും ദിവസങ്ങളില്‍ കോണ്‍ഗര്‌സ് അദ്ധ്യക്ഷ സേണിയ ഗാന്ധി പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പുനരുജ്ജീവന പദ്ധതി പരിശോധിച്ച എട്ടംഗ കോണ്‍ഗ്രസ് പാനലിന്റെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനം.

പി.ചിദംബരം അധ്യക്ഷനായ സമിതിയാണ് 8 അംഗ എംപവേര്‍ഡ് ഗ്രൂപ്പ് നിര്‍ദ്ദേശിച്ചത്. ഇത് സോണിയ ഗാന്ധി അംഗീകരിക്കുകയായിരുന്നു. അതേസമയം പുതിയ ഗ്രൂപ്പില്‍ പ്രശാന്ത് കിഷോര്‍ അംഗമാകുമോ എന്നതില്‍ തീരുമാനമായിട്ടില്ല. പ്രശാന്ത് കിഷോര്‍ എംപവേര്‍ഡ് ആക്ഷന്‍ ഗ്രൂപ്പിന്റെ ഭാഗമാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ പാര്‍ട്ടിയില്‍ എടുക്കാതെ പുറത്ത് നിര്‍ത്തി സേവനങ്ങള്‍ ഉപയോഗിച്ചാല്‍ മതിയെന്നും ആവശ്യം ഉയരുന്നുണ്ട്.

കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിര്‍ അടുത്തമാസം രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കും. കോണ്‍ഗ്രസിന്റെ ഭാവി രാഷ്ട്രീയ പരിപാടികളെ കുറിച്ചും സംഘടനാ പ്രശ്നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാനായി അധ്യക്ഷ സോണിയഗാന്ധിയുടെ നേതൃത്വത്തിലാണ് ചിന്തന്‍ ശിബിര്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മെയ് 13,14,15 എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായാണ് പരിപാടി. 400-ലധികം നേതാക്കളും പ്രവര്‍ത്തകരും ചിന്തന്‍ ശിബിറില്‍ പങ്കെടുക്കും.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ (രാഷ്ട്രീയം), സല്‍മാന്‍ ഖുര്‍ഷിദ് (സാമൂഹികനീതി), പി. ചിദംബരം (സാമ്പത്തികം), മുകുള്‍ വാസ്‌നിക് (സംഘടന), ഭൂപീന്ദര്‍ സിങ് ഹൂഡ (കൃഷി), അമരീന്ദര്‍ സിങ് വാറിങ് (യുവശാക്തീകരണം) എന്നിവര്‍ കണ്‍വീനര്‍മാരായുള്ള ആറ് ഏകോപന പാനലുകള്‍ രൂപീകരിച്ചിട്ടുണ്ട്. ചിന്തന്‍ ശിബിരത്തിന് മുന്നോടിയായി ൂന്ധപ്പെട്ട വിഷയങ്ങളില്‍ പാനലുകള്‍ വിശദ പഠനം നടത്തും.

സമിതികളിലെ ഏഴ് പേര്‍ നേതൃമാറ്റം ആവശ്യപ്പെടുന്ന ജി23 നേതാക്കളാണ്. ഖാര്‍ഗെ നിയക്കുന്ന രാഷ്ട്ീയ സമിതിയില്‍ ഗുലാംനബി ആസാദും ശശി തരൂരും ഉള്‍പ്പെട്ടിട്ടുണ്ട്. സംഘടനാകാര്യ സമിതിയില്‍ രമേശ് ചെന്നിത്തലയും അംഗമാണ്.