'കോണ്‍ഗ്രസ് പ്രസിഡന്റ് പദവി വെറും സംഘടനാപരമായ പദവിയല്ല': മത്സരിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് നല്ലതാണ്. ആര്‍ക്കും മത്സരിക്കാം. കോണ്‍ഗ്രസ് പ്രസിഡന്റ് പദവി വെറും സംഘടനാപരമായ പദവിയല്ല. ഇന്ത്യ എന്ന മഹത്തായ ആശയത്തെ പ്രതിനിധാനം ചെയ്യുന്നതാണ് പദവിയെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി. ഈ മാസം 30 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം.ഒക്ടോബര്‍ എട്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. മത്സരം നടക്കുമോയെന്ന് എട്ടിന് വ്യക്തമാകും. മത്സരമുണ്ടെങ്കില്‍ 17ന് വോട്ടെടുപ്പ് നടക്കും. 19നായിരിക്കും വോട്ടെണ്ണലും ഫലപ്രഖ്യാപനവും.

തിരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമായിരിക്കും എന്ന് ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രി പറഞ്ഞു. സമവായമുണ്ടാകുമോ ഇല്ലയോ എന്നത് തന്റെ വിഷയമല്ല. ഒന്നിലധികം ആളുകള്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയാല്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നും മധുസൂദനന്‍ മിസ്ത്രി പറഞ്ഞു.

മത്സരിക്കാന്‍ തയ്യാറെടുക്കുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ശശി തരൂരും 26 ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. സോണിയാ ഗാന്ധിയുമായി ഗെലോട്ട് കൂടിക്കാഴ്ച്ച നടത്തി. താന്‍ അധ്യക്ഷന്‍ ആകണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ അതിന് തയ്യാറെന്ന് ഗെലോട്ട് പറഞ്ഞു.

അതേസമയം, ഗെലോട്ട് 12.30 ന് കൊച്ചിയിലെത്തും. കൊച്ചിയിലുള്ള സച്ചിന്‍ പൈലറ്റും ഗെലോട്ടും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഗെലോട്ട് അധ്യക്ഷനായാല്‍ ഉദയ്പൂര്‍ പ്രഖ്യാപനത്തിന്റെ ഭാഗമായ ഇരട്ടപദവി പാടില്ലെന്ന തീരുമാനം കൃത്യമായി പാലിക്കണമെന്നാണ് സച്ചിന്‍ പൈലറ്റിന്റെ ആവശ്യം.

 വോട്ടര്‍മാര്‍ക്ക് ക്യുആര്‍ കോഡുള്ള, ലാമിനേറ്റ് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡ് തയാറാക്കിയിട്ടുണ്ട്. 9,000ല്‍പരം പ്രതിനിധികളടങ്ങുന്നതാണ് വോട്ടര്‍പട്ടിക. എന്നാല്‍, ആകെ വോട്ടര്‍മാരുടെ കൃത്യമായ എണ്ണം, ഓരോ സംസ്ഥാനത്തെയും ആകെ വോട്ടര്‍മാര്‍ എത്ര തുടങ്ങിയ കാര്യങ്ങള്‍ പരസ്യപ്പെടുത്തില്ല.