പതിറ്റാണ്ടുകള്‍ക്ക് മുമ്പെ പടിക്ക് പുറത്താക്കിയ 'സതി'യെ മഹത്വവത്കരിക്കുന്ന എട്ടാം ക്ലാസ് പുസ്തകം പരിഷ്‌കരിക്കുന്നു, രാജസ്ഥാന്‍ സ്കൂളുകളില്‍ കോണ്‍ഗ്രസിന്റെ 'ശുദ്ധികലശം'

ചരിത്രത്തെ വളച്ചൊടിച്ചും സതി അടക്കമുള്ള അനാചാരങ്ങളെ പ്രോത്സാഹിപ്പിച്ചും രാജസ്ഥാനില്‍ വസുന്ധര രാജെയുടെ ബിജെപി സര്‍ക്കാര്‍ സ്‌കൂള്‍ സിലബസില്‍ നടത്തിയ പരിഷ്‌കാരങ്ങളില്‍ പൊളിച്ചെഴുത്ത് തുടരുന്നു. സിലബസില്‍ തിരുകി കയറ്റിയിട്ടുള്ള ഇത്തരം ദുരാചാരങ്ങളും തിരുത്തലുകളും അപ്പാടെ മാറ്റി നേരായ ചരിത്രപാഠങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന തിരക്കിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി എട്ടാംക്ലാസ് പാഠപുസ്തകത്തില്‍ നിന്നും സതിയുടെ ചിത്രം ഒഴിവാക്കി.

ബിജെപി സര്‍ക്കാരിന്റെ കാലത്താണ് സതി അനുഷ്ഠിക്കുന്ന ചിത്രം പുസ്തകത്തിന്റെ പുറംചട്ടയില്‍ ഉള്‍പ്പെടുത്തിയത്. ഭര്‍ത്താവിന്റെ ചിതയില്‍ ഭാര്യമാര്‍ ചാടി മരിക്കുന്ന “സതി” എന്ന ദുരാചാരത്തെ കുറിച്ചാണ് ചിത്രം സംസാരിച്ചിരുന്നത്. പാഠ്യക്രമത്തിലെ വീര്‍ സവര്‍ക്കറുടെ ജീവചരിത്രത്തില്‍ മാറ്റം വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഹിന്ദുത്വ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും ആര്‍ എസ് എസ് സൈദ്ധാന്തികനുമായിരുന്ന സവര്‍ക്കറെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ആണിക്കല്ലായി ചിത്രീകരിക്കുന്ന പാഠഭാഗം വസുന്ധര രാജെ സര്‍ക്കാരാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അതെ സമയം സ്വാതന്ത്ര്യസമര പോരാളികളെ കുറിച്ച് വേണ്ട പരിഗണന നല്‍കിയുമില്ല. ചരിത്രത്തെ വളച്ചൊടിക്കുന്ന രീതിയില്‍ ബിജെപി ഭരണകാലത്ത് നടത്തിയ മാറ്റങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തിരിച്ചു പിടിക്കുന്നത്.

സര്‍ക്കാര്‍ രൂപീകരിച്ച റിവിഷന്‍ കമ്മിറ്റിയാണ് പാഠപുസ്തകത്തിന്റെ പുറംചട്ടയില്‍ നിന്നും ഇപ്പോള്‍ സതിയുടെ ചിത്രം ഒഴിവാക്കിയത്. സതി പോലുള്ള ദുരാചാരങ്ങളുടെ ചിത്രം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊതാസ്ര വ്യക്തമാക്കി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന സ്വയം തീയില്‍ച്ചാടി മരിക്കുന്ന ദുരാചാരത്തെ കുറിച്ച് കുട്ടികളെ പഠിപ്പിക്കാനാകില്ലെന്നും അമേരിക്കയിലെ അറിയപ്പെടുന്ന കോളജുകളില്‍ പോയി പെണ്‍കുട്ടികള്‍ പഠിക്കുന്നത് കാണാനാണ് താത്പര്യപ്പെടുന്നതെന്നും ദൊതാസ്ര പറഞ്ഞു.
സവര്‍ക്കറെ ചിത്രീകരിച്ചിരിക്കുന്നത് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത രീതിയിലാണെന്നും ഇത് വസുന്ധര രാജെയുടെ ആര്‍ എസ് എസ് അജണ്ടയാണെന്നും അതാണ് തിരുത്തുന്നതെന്നും രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.