തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ്? വിമതരെ കുരുക്കാൻ കരുക്കൾ നീക്കി കുമാരസ്വാമി

കർണാടകത്തിൽ ചൊവ്വാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നതോടെ, വിശ്വാസവോട്ട് തേടാനൊരുങ്ങി കുമാരസ്വാമി. എല്ലാ ജെ.ഡി.എസ് – കോൺഗ്രസ് എം.എൽ.എമാർക്കും പാർട്ടി വിപ്പ് നൽകി. മിക്കവാറും തിങ്കളാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് തേടുമെന്ന് ബംഗളുരുവിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.

വിമതർക്ക് ഉൾപ്പടെയാണ് വിപ്പ് നൽകിയിരിക്കുന്നത്. വിപ്പ് ലംഘിച്ചാൽ, അല്ലെങ്കിൽ വിശ്വാസ വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയില്ലെങ്കിൽ വിമത എം.എൽ.എമാർ അയോഗ്യരാകും. വിശ്വാസ വോട്ടിന് തയ്യാറാണെന്നും തിയതി സ്പീക്കർക്ക് തീരുമാനിക്കാമെന്നും കുമാരസ്വാമി നേരത്തെ നിയമസഭയിൽ പറഞ്ഞു.

തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താൻ സ്പീക്കർ തീരുമാനിച്ചേക്കുമെന്ന സൂചനകളാണ് വരുന്നത്. നിലവിൽ വിമത എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർ തീരുമാനമെടുത്തിട്ടില്ല. ഭീഷണിപ്പെടുത്തിയെന്ന് ചില എം.എൽ.എമാർ പറഞ്ഞെന്നും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് രാജി വെച്ചതെന്നും വാർത്താ സമ്മേളനത്തിലടക്കം സ്പീക്കർ പറഞ്ഞിരുന്നു.

ഭരണഘടനയുടെ 190 (3) ബി ചട്ടം അനുസരിച്ച്, രാജി വെച്ച അംഗങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സ്പീക്കറാണ്. എം.എൽ.എമാർ സമ്മർദ്ദം മൂലമാണോ സ്വമേധയാ ആണോ രാജി വച്ചതെന്ന് പരിശോധിച്ച ശേഷം മാത്രം സ്പീക്കർക്ക് അന്തിമ തീരുമാനം എടുത്താൽ മതി. നിയമസഭയിൽ പരമാധികാരി സ്പീക്കറാണ്. അതിൽ സുപ്രീം കോടതിയ്ക്ക് അടക്കം ഇടപെടുന്നതിന് പരിമിതികളുമുണ്ട്.

ഇക്കാര്യങ്ങളെല്ലാം ഉന്നയിച്ചാണ് ഇന്ന് സ്പീക്കർ സുപ്രീം കോടതിയിൽ വാദിച്ചത്. ആ വാദങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാകും സ്പീക്കറുടെ തുടർനടപടികൾ. സുപ്രീം കോടതിയാകട്ടെ സ്പീക്കറുടെ അധികാര പരിധി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ പരിശോധനകൾക്ക് ശേഷം ചൊവ്വാഴ്ച ഹർജി പരിഗണിക്കാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായാണ് ചൊവ്വാഴ്ചത്തേയ്ക്ക് വാദം മാറ്റിയതും, അതുവരെ തൽസ്ഥിതി തുടരാൻ ഉത്തരവിട്ടതും. അത്തരത്തിൽ സമയമായിരുന്നു കുമാരസ്വാമി സർക്കാരിന് വേണ്ടിയിരുന്നതും.

“”സംസ്ഥാനത്തെ രാഷ്ട്രീയത്തിൽ നടക്കുന്നത് നിർഭാഗ്യകരമായ സംഭവങ്ങളാണ്. ഇത് ചില എം.എൽ.എമാരുടെ നീക്കങ്ങൾ കൊണ്ടു മാത്രമാണ്. ഞാനിവിടെ അധികാരത്തിൽ കടിച്ചു തൂങ്ങാനല്ല ഇരിക്കുന്നത്. ഇപ്പോഴുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്””, വിധാൻ സൗധയിൽ വെച്ച് കുമാരസ്വാമി പറഞ്ഞു.

ഇന്ന് രാവിലെയാണ് വിശ്വാസ വോട്ടെടുപ്പ് നടത്താമെന്ന് സഖ്യസർക്കാർ തീരുമാനിച്ചത്. സുപ്രീം കോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ കുമാരസ്വാമി ആവശ്യം സഭയിലുന്നയിക്കുകയും ചെയ്തു. വിശ്വാസ വോട്ടെടുപ്പ് കോൺഗ്രസ് – ജെ.ഡി.എസ് പാർട്ടികളുടെ രാഷ്ട്രീയ തീരുമാനമാണെന്ന് കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ  പറഞ്ഞു. “”അനിശ്ചിതാവസ്ഥ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. കുതിരക്കച്ചവടം അവസാനിപ്പിക്കാനാണ് സർക്കാർ തീരുമാനം. കൂറുമാറ്റ നിയമം മറി കടക്കാനാണ് വിമതരുടെ രാജി നാടകം. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ വിശ്വാസ വോട്ടിൽ പങ്കെടുക്കും””, കെ. സി വേണുഗോപാൽ പറഞ്ഞു.