എംപിയുടെ പാര്‍ലമെന്റ് ലോഗിന്‍ ഐഡി ലഭിച്ചു; വ്യവസായിയുടെ സത്യവാങ്മൂലം പുറത്ത്; മഹുവ മൊയ്ത്ര കുരുക്കില്‍; പിന്തുണയ്ക്കാതെ ഇന്ത്യ; നടപടിക്ക് ടിഎംസി

വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ മൂന്ന് പേജുള്ള സത്യവാങ്മൂലം പുറത്തുവന്നതിന് പിന്നാലെ മഹുവ മൊയ്ത്ര എംപിയോട് വിശദീകരണം തേടി തൃണമൂല്‍ കോണ്‍ഗ്രസ്. മഹുവ മൊയ്ത്ര പാര്‍ലമെന്റ് ലോഗിന്‍ ഐഡി തനിക്ക് കൈമാറിയിരുന്നുവെന്നും അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനാണ് ഐഡി കൈമാറിയതെന്നും ദര്‍ശന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

അദാനി ഗ്രൂപ്പിന്റെ എതിരാളിയായ ഹിരാനന്ദാനി ഗ്രൂപ്പിന്റെ മേധാവിയില്‍ നിന്നും മഹുവ പണവും പാരിതോഷികങ്ങളും വാങ്ങിയെന്ന് ആരോപണങ്ങള്‍ക്ക് അടിവരയിടുന്നതാണ് മൂന്ന് പേജുള്ള സത്യവാങ്മൂലം.

പണം വാങ്ങി ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ു നല്‍കിയ പരാതി നല്‍കിയിരുന്നു. ഐടി മന്ത്രിക്കു നല്‍കിയ പരാതിയില്‍ മഹുവയുടെ ലോഗ് ഇന്‍ വിവരങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.

ഐടി മേഖലയിലുള്ള ഹിരാനന്ദാനി ഗ്രൂപ്പിനു വേണ്ടിയാണു മഹുവ പാര്‍ലമെന്റില്‍ ചോദ്യങ്ങളുന്നയിക്കുന്നതെന്ന് അഭിഭാഷകനായ ജയ് ആനന്ദ് ദെഹാദ്റായിയെ ഉദ്ധരിച്ച്
ബിജെപി എംപി നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കര്‍ക്കഎ പരാതി നല്‍കിയിരുന്നു. ലോക്‌സഭയില്‍ മഹുവ ചോദിച്ച 61 ചോദ്യങ്ങളില്‍ 51 എണ്ണവും വ്യവസായിയുടെ താല്‍പര്യങ്ങള്‍ പ്രകാരമാണെന്നും ഇതിനായി പണം വാങ്ങിയെന്നുമാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ദര്‍ശന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

ഇതിന്റെ പൂര്‍ണരൂപം ഇന്നലെ പുറത്തുവന്നതിന് പിന്നാലെയാണ് ത്രിണമൂല്‍ കോണ്‍ഗ്രസ് അടിയന്തരമായി വിശദീകരണം ആവശ്യപ്പെട്ടത്. പാര്‍ലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റി നടത്തുന്ന അന്വേഷണത്തിനു ശേഷം വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം ഉചിത തീരുമാനമെടുക്കുമെന്നു തൃണമൂല്‍ എംപി ഡെറക് ഒബ്രയ്ന്‍ വ്യക്തമാക്കി.

മഹുവ പ്രതിക്കൂട്ടിലായ വിവാദത്തില്‍ ഇപ്പോള്‍ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടുന്ന പാര്‍ട്ടിയുടെ ഉന്നതനേതൃത്വം തീരുമാനമെടുത്തിട്ടുണ്ട്. നേതൃത്വത്തോടോ സഹ എം.പി.മാരോടോ കാര്യമായ ബന്ധമില്ലാത്ത മഹുവയെ വിശ്വാസത്തിലെടുക്കാനാകില്ലെന്ന വികാരം പാര്‍ട്ടിക്കുള്ളിലുണ്ടെന്നറിയുന്നു. പാര്‍ട്ടിനേതാവ് മമതയുമായും മഹുവ സ്വരച്ചേര്‍ച്ചയിലല്ല. വിവാദം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ‘ഇന്ത്യ’ പ്രതിപക്ഷമുന്നണിയില്‍നിന്നും മഹുവയ്ക്ക് പിന്തുണ ഇതുവരെ ലഭിച്ചിട്ടില്ല.