ബാബരി മസ്ജിദ്-അയോധ്യ തര്‍ക്കഭൂമി: മദ്ധ്യസ്ഥ ചര്‍ച്ചയില്‍ സുപ്രീം കോടതി വിധി നാളെ

ബാബരി മസ്ജിദ്-രാമജന്മഭൂമി കേസ് മധ്യസ്ഥ ചര്‍ച്ചയില്‍ സുപ്രീം കോടതി ഉത്തരവ് നാളെ. കേസ്, മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് സുപ്രീം കോടതി ലക്ഷ്യമിടുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. കേസില്‍ കക്ഷികളായ ഹിന്ദു മഹാസഭ മധ്യസ്ഥ ചര്‍ച്ചയ്ക്ക് എതിരാണ്. അതേസമയം, സുന്നി വഖഫ് ബോര്‍ഡും നിര്‍മോഹി അഖാഡയും അനുകൂലമായി പ്രതികരിച്ചിരുന്നു.

അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥതാവകാശം സംബന്ധിച്ച കേസ് ആറാഴ്ചക്ക് ശേഷം പരിഗണിക്കാനായി സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് മാറ്റിയിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകളുടെ പരിഭാഷയുടെ കൃത്യത സുന്നി വഖഫ് ബോര്‍ഡിന് പരിശോധിക്കാന്‍ വേണ്ടിയാണ് കേസ് മാറ്റിയത്. കഴിഞ്ഞ ദിവസം കോടതിയുടെ പരിഗണനയില്‍ ഈ കേസ് എത്തിയപ്പോള്‍ എല്ലാവരുടെയും അഭിപ്രായങ്ങളെ മാനിച്ചില്ലെങ്കില്‍ മധ്യസ്ഥത ചര്‍ച്ചയുടെ തീരുമാനം അംഗീകരിക്കപ്പെടില്ലെന്നായിരുന്നു ഹിന്ദു മഹാസഭയുടെ നിലപാട്.

ബാബരി മസ്ജിദ്-രാമജന്മഭൂമി കേസ് വെറും സ്വത്ത് തര്‍ക്കമല്ല. മതപരവും വൈകാരികപരവുമായ വിഷയമാണെന്നായിരുന്നു കോടതി വ്യക്തമാക്കിയിരുന്നത്. അന്തിമവിധി വന്നാല്‍ കോടതിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ഇപ്പോഴേ എന്തെകിലും ചെയ്യാന്‍ കഴിയൂ. അതിനാണ് ശ്രമമെന്നും ഭൂതകാലത്തില്‍ കോടതിക്ക് നിയന്ത്രണം ഇല്ലെന്നും കോടതി വ്യക്തമാക്കി. വര്‍ത്തമാനത്തില്‍ മാത്രമേ എന്തെങ്കിലും ഇടപെടാന്‍ ആവൂ. മധ്യസ്ഥ ചര്‍ച്ചയെ മുന്‍വിധിയോടെ കാണേണ്ടതില്ല. മധ്യസ്ഥ ചര്‍ച്ചക്ക് ഒരു വ്യക്തിയെ ആയിരിക്കില്ല ഒരു സംഘത്തെ ആയിരിക്കും നിയോഗിക്കുക. മധ്യസ്ഥതക്ക് ഉത്തരവിടാന്‍ എല്ലാ കക്ഷികളുടെയും സമ്മതം ആവശ്യം ഇല്ലെന്ന് മുസ്ലിം കക്ഷികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനും വ്യക്തമാക്കി.

സിവില്‍ നടപടി ചട്ടത്തിലെ 89ാം വകുപ്പ് പ്രകാരം കോടതി നിരീക്ഷണത്തില്‍ മധ്യസ്ഥനെ നിയമിച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാന്‍ കഴിയുമോയെന്നാണ് കോടതി പരിശോധിക്കുന്നത്. കേസ് വെറും ഒരു സ്വകാര്യ ഭൂമിതര്‍ക്ക കേസ് മാത്രമല്ലെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. വിശ്വാസവുമായി ബന്ധപ്പെട്ട കേസ് ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത് ഉപയോഗിക്കണമെന്നതാണ് കോടതിയുടെ നിലപാട്.

അതേസമയം, മധ്യസ്ഥ ചര്‍ച്ചകളുടെ സാധ്യത പരിശോധിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മുന്‍ സുപ്രീം കോടതി ജസ്റ്റിസുമാരുടെ പേരുകള്‍ അയോധ്യ കേസിലെ ഹര്‍ജിക്കാര്‍ സമര്‍പ്പിച്ചു തുടങ്ങി. ജസ്റ്റിസ് എകെ പട്‌നായിക്കിന്റെ പേര് ഹിന്ദു മഹാസഭയും നിര്‍മോഹി അഖാഡയും മുന്നോട്ടു വെച്ചിട്ടുണ്ട്.