ജമ്മുകശ്മീരിലെ മാതാവൈഷ്ണോ ദേവി ക്ഷേത്രത്തില്‍ അപകടം, തിക്കിലുംതിരക്കിലും പെട്ട് 12 പേര്‍ മരിച്ചു

ജമ്മു കശ്മീരിലെ കത്ര മാതാവൈഷ്ണോദേവി ക്ഷേത്രത്തില്‍ അപകടം. തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും, ജമ്മു കശ്മീരില്‍ നിന്നുള്ള ഒരാളും ആണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗോപാല്‍ ദത്താണ് മരണ വിവരം സ്ഥിരീകരിച്ചത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം സംഭവിച്ചത്. പുതുവത്സരത്തോട് അനുബന്ധിച്ച് നിരവധി പേരാണ് ദര്‍ശനത്തിന് എത്തിയത്. ത്രികൂട പര്‍വതത്തിലെ ശ്രീകോവിലിന്റെ പുറത്തായിരുന്നു സംഭവം. അനുമതിയില്ലാതെ നിരവധി പേര്‍ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം നിര്‍ത്തി വച്ചിരിക്കുകയാണ്.

നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തിപ്പെട്ടവരെ ജമ്മുവിലെ നരേയ്‌നാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ ചിലരുടെ സ്ഥിതി ഗുരുതരമാണ്.

Read more

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ വൈദ്യസഹായവും ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരും ക്ഷേത്ര ബോര്‍ഡ് പ്രതിനിധികളും അപകട സ്ഥലത്ത് എത്തിയട്ടുണ്ട്. സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പിഎം സഹായ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും. ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ ഓഫീസ് മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 2 ലക്ഷം സഹായധനം നല്‍കും.