സഹായം നല്‍കും; ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ത്ഥി പ്രവാഹത്തിന്റെ ഭീഷണിയില്ലെന്ന് വിദേശകാര്യ മന്ത്രി

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കലാപഭൂമിയായി മാറിയിരിക്കുന്ന ശ്രീലങ്കയ്ക്ക് ഇന്ത്യ എല്ലവിധ പിന്തുണയും സഹായവും നല്‍കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. നിലവില്‍ അഭയാര്‍ത്ഥി ഭീഷണി ഇല്ലെന്നും ശ്രീലങ്കയുമായി രാജ്യത്തിന് നല്ല ബന്ധമാണുള്ളത്. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം വന്‍ ജനകീയ പ്രക്ഷോഭമാണ് ശ്രീലങ്കയില്‍ നടക്കുന്നത്. പ്രധാനമന്ത്രിയായിരുന്ന റെനില്‍ വിക്രമസിംഗെ രാജിവെക്കുകയും പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജി സന്നദ്ധത അറിയിക്കുകയും ചെയ്ത സാഹചര്യത്തിലും പ്രതിഷേധക്കാര്‍ പിന്മാറാന്‍ തയ്യാറായിട്ടില്ല. സ്പീക്കര്‍ മഹിന്ദ അബേയ് വര്‍ധേന ശ്രീലങ്കയില്‍ ഇടക്കാല പ്രസിഡന്റാകും. പാര്‍ലമെന്റ് സമ്മേളനം വെള്ളിയാഴ്ച്ച ചേര്‍ന്നേക്കുമെന്നാണ് സൂചന. സര്‍വകക്ഷി സര്‍ക്കാരില്‍ എല്ലാ പാര്‍ട്ടികള്‍ക്കും പങ്കാളിത്തമുണ്ടാകും. 30 ദിവസത്തിന് ശേഷം പുതിയ സര്‍ക്കാര്‍ രൂപീകരിക്കും.

പുതിയ പ്രസിഡന്റിനെയും ഒരു മാസത്തിന് ശേഷം തീരുമാനിക്കും. രൂക്ഷമായ പ്രതിഷേധം തുടരുന്ന ലങ്കയില്‍ പ്രക്ഷോഭകരോട് പിരിഞ്ഞു പോകാന്‍ സംയുക്ത സൈനിക മേധാവി അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്ന് ജനറല്‍ ഷാവേന്ദ്ര സില്‍വ പറഞ്ഞു. ഇന്നലെയാണ് റെനില്‍ വിക്രമ സിംഗെ രാജിവെച്ചത്. പിന്നാലെ പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജിവെക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. ബുധനാഴ്ച രാജിവെക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സര്‍വകക്ഷി യോഗത്തിലെ തീരുമാനത്തെ തുടര്‍ന്നാണ് രാജി സന്നദ്ധത അറിയിച്ചിരിക്കുന്നതെന്നാണ് സൂചന.

സര്‍വ്വ കക്ഷി സര്‍ക്കാരിന് വഴിയൊരുക്കാനാണ് രാജി സമര്‍പ്പിക്കുന്നതെന്ന് റനില്‍ വിക്രമ സിംഗേ അറിയിച്ചിരുന്നു. സര്‍വ്വ കക്ഷിയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവയ്കുക, പകരം നാഷണല്‍ അസംബ്ളിയുടെ സ്പീക്കറെ പുതിയ സര്‍ക്കാരിലെ പ്രധാനമന്ത്രിയാക്കുക എന്നതായിരുന്നു സര്‍വ്വ കക്ഷിയോഗത്തിലുണ്ടായ തീരുമാനം.