വിവാഹിതയോട് വീട്ടുജോലി ചെയ്യാന്‍ പറയുന്നത് ക്രൂരതയല്ല, പറ്റില്ലെങ്കില്‍ വിവാഹത്തിന് മുമ്പ് പറയണം: ബോംബെ ഹൈക്കോടതി

വിവാഹിതയോട് വീട്ടുജോലി ചെയ്യാന്‍ പറയുന്നത് ക്രൂരതയായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈകോടതി. അകന്നു കഴിയുന്ന ഭര്‍ത്താവിനും ഭര്‍തൃ രക്ഷിതാക്കള്‍ക്കുമെതിരെ യുവതി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് വിഭ കങ്കണ്‍വാഡി, രാജേഷ് പാട്ടീല്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.

സ്ത്രീയോട് കുടുംബത്തിന് വേണ്ടി വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് വേലക്കാരിയുടെ ജോലിയുമായി താരതമ്യപ്പെടുത്താനാകില്ല. അത് ക്രൂരതയായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

യുവതി വീട്ടുജോലികള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അത് വിവാഹത്തിനു മുമ്പ് തന്നെ പറയേണ്ടതായിരുന്നു. എന്നാല്‍ വരന് വിവാഹത്തെ കുറിച്ച് പുനര്‍വിചിന്തനത്തിന് അവസരം ലഭിക്കുമായിരുന്നു. വിവാഹത്തിന് ശേഷമാണെങ്കില്‍ അത് നേരത്തെ തന്നെ പരിഹരിക്കേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

വിവാഹ ശേഷം ആദ്യമാസം നന്നായി പെരുമാറിയിരുന്ന കുടുംബം അതിനു ശേഷം വീട്ടുവേലക്കാരിയെ പോലെയാണ് തന്നോട് പെരുമാറിയതെന്നായിരുന്നു യുവതിയുടെ പരാതി.