അരവിന്ദ് കെജ്‌രിവാളിന്റെ വാദം പൂര്‍ത്തിയായി; കേസില്‍ കോടതി നാളെ വിധി പറയും

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വാദം പൂര്‍ത്തിയായി. കേസില്‍ കെജ്‌രിവാളിന്റെ ജാമ്യഹര്‍ജി വിധി പറയുന്നതിനായി കോടതി മാറ്റി. ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ്മയുടെ സിംഗിള്‍ ബഞ്ചാണ് കെജ്‌രിവാളിന്റെ ജാമ്യ ഹര്‍ജിയില്‍ വാദം കേട്ടത്. മാര്‍ച്ച് 21ന് ആയിരുന്നു കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.

കേസില്‍ കോടതി നാളെ വിധി പറയും. അതേസമയം മാപ്പ് സാക്ഷികളായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്നാണ് കെജ്രിവാളിന്റെ വാദം. തിഹാറിലെ ആദ്യദിവസം അരവിന്ദ് കേജ്രിവാളിന് അസ്വസ്ഥതകളുണ്ടായി. ഉറങ്ങാത്തതിനാല്‍ ശരീരത്തിലെ ഷുഗര്‍ നില താണു പല അസ്വസ്ഥതകള്‍ക്കും കാരണമായി.

ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്നു മരുന്നു നല്‍കിയെന്നു തിഹാര്‍ ജയില്‍ അധികൃതര്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് 21നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ലംഘിച്ചുള്ള അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും റിമാന്‍ഡ് ഉത്തരവ് റദ്ദാക്കണമെന്നുമാണ് കെജ്രിവാളിന്റെ ഹര്‍ജിയിലെ പ്രധാന ആവശ്യം. കേസിലെ പ്രതികളും പിന്നീട് മാപ്പ് സാക്ഷികളായവരുമായ വ്യക്തികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് അറസ്റ്റ്.

ലോക്സഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ അറസ്റ്റ് പാര്‍ട്ടിയെയും തന്നെയും ദുര്‍ബലപ്പെടുത്താന്‍ ആണെന്നായിരുന്നു കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോള്‍ കെജ്രിവാളിന്റെ വാദം. ഈ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ഇഡിയുടെ സത്യവാങ്മൂലം. ഒന്‍പത് തവണ സമന്‍സ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് അറസ്റ്റിന് നിര്‍ബന്ധിതമായതെന്ന് ഇഡി വ്യക്തമാക്കി.

ഈ മാസം 15 വരെ കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. തിങ്കളാഴ്ച വൈകിട്ടാണ് കെജ്രിവാളിനെ തിഹാറിലേക്കു മാറ്റിയത്. ഇന്നലെ ഭാര്യ സുനിതയും മക്കളുമെത്തി അദ്ദേഹത്തെ കണ്ടു. മാര്‍ച്ച് 21ന് അറസ്റ്റിലായതിനു ശേഷം കെജ്രിവാളിന്റെ തൂക്കം 4.5 കിലോ കുറഞ്ഞായി എഎപി വൃത്തങ്ങള്‍ വ്യക്തമാക്കി.