സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനം; രജിസ്റ്റർ വിവാഹങ്ങൾക്ക് മുമ്പ്  നോട്ടീസ് പരസ്യപ്പെടുത്തേണ്ടെന്ന് അലഹബാദ് ഹൈക്കോടതി

സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹ രജിസ്ട്രേഷന് നോട്ടീസ് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് അലഹാബാദ് ഹൈക്കോടതി. നോട്ടീസ് പരസ്യപ്പെടുത്തണമെന്ന നിബന്ധന സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്‌പെഷ്യൽ മാര്യേജ് ആക്ട്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷ നൽകമ്പോൾ നോട്ടീസ് പരസ്യപ്പെടുത്തണോ എന്ന കാര്യം എഴുതി നൽകാമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് വിവേക് ചൗധരി പറഞ്ഞു. നിയമത്തിലെ ആറാം വകുപ്പു പ്രകാരമുള്ള നോട്ടീസ് പരസ്യപ്പെടത്തേണ്ടതണ്ടോയെന്ന് ബന്ധപ്പെട്ട കക്ഷികൾക്ക് തീരുമാനിക്കാം. നോട്ടീസ് പരസ്യപ്പെടുത്താൻ ആവശ്യപ്പെടാത്ത പക്ഷം ഉദ്യോഗസ്ഥൻ അങ്ങനെ ചെയ്യേണ്ടതില്ല. നടപടിക്രമം അനുസരിച്ച് വിവാഹം നടത്തിക്കൊടുക്കുകയാണ് അയാൾ ചെയ്യേണ്ടതെന്ന് കോടതി പറഞ്ഞു.

വിവാഹിതരാവുന്നവരുടെ തിരിച്ചറിയൽ രേഖ, പ്രായം, സമ്മതം എന്നീ കാര്യങ്ങളിൽ വ്യക്തത വരത്തേണ്ടത് രജിസ്റ്റർ ചെയ്യാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരാണ്. ഇവയിൽ എന്തെങ്കിലും സംശയം ഉള്ളപക്ഷം വിശദീകരണോ രേഖകളോ ആവശ്യപ്പെടാൻ അയാൾക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.

ഭരണകൂടത്തിന്റെയോ സ്വകാര്യ വ്യക്തികളുടെയോ ഇടപെടൽ ഇല്ലാതെ വിവാഹം തിരഞ്ഞെടുക്കാനുള്ള അവകാശം സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്. വിവാഹത്തിന് പരസ്യ നോട്ടീസ് നിർബന്ധമാക്കുന്നത് സ്വതന്ത്രമായി ജീവിക്കാനും സ്വകാര്യതയ്ക്കുമുള്ള അവകാശത്തിന്റെ ലംഘനമായി കാണേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു