ലോക്‌സഭാ അംഗത്വം രാജിവെച്ച് അഖിലേഷ്; ലക്ഷ്യം 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ്

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ലോക്സഭാ അംഗത്വം രാജിവെച്ചു. യുപി തെരഞ്ഞെടുപ്പില്‍ അധികാരത്തിലത്താന്‍ സാധിക്കാതെ വന്നതോടെ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന പ്രചരണങ്ങള്‍ക്കിടെയാണ് അഖിലേഷ് ലോകസഭയില്‍ നിന്നും യുപി രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. അടുത്തിടെ നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഹാല്‍ സീറ്റില്‍ നിന്ന് അദ്ദേഹം വിജയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എംപി സ്ഥാനം രാജിവെച്ചത്. അസംഗഢില്‍ നിന്നാണ് 2019-ല്‍ അഖിലേഷ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഇതാദ്യമായാണ് അഖിലേഷ് യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട് ജനവിധി തേടിയത്. എസ്.പി തട്ടകമായ മെയിന്‍പുരിയിലെ കര്‍ഹാല്‍ മണ്ഡലത്തില്‍നിനിന്നുള്ള കന്നിയങ്കത്തില്‍ 67,504 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. അഖിലേഷിന് 1,48,196 വോട്ട് ലഭിച്ചപ്പോള്‍ കേന്ദ്രമന്ത്രി കൂടിയായ ബി.ജെ.പി സ്ഥാനാര്‍ത്ഥി എസ്.പി സിങ് ബാഗേലിന് 80,692 വോട്ടാണ് ലഭിച്ചത്. ഇതിനുമുന്‍പ് ലെജിസ്ലേറ്റീവ് അസംബ്ലി വഴിയായിരുന്നു അഖിലേഷ് യു.പി മുഖ്യമന്ത്രിയായത്.

യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് 111 സീറ്റുകള്‍ ലഭിച്ച് രണ്ടാമത് എത്താനേ ആയുള്ളൂ. 255 സീറ്റുകളോടെ ബിജെപിയാണ് അധികാരം നിലനിര്‍ത്തിയത്. അഖിലേഷ് യാദവ് യുപി നിയമസഭയില്‍ പ്രതിപക്ഷ നേതാവാകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ എസ്.പി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പ്രതീക്ഷിച്ചതുപോലെ അധികാരം പിടിക്കാനായില്ല. ഇതിനാല്‍, അഖിലേഷ് നിയമസഭാ അംഗത്വം രാജിവച്ച് ലോക്സഭയില്‍ തന്നെ സജീവമാകുമെന്നായിരുന്നു കരുതപ്പെട്ടത്. എന്നാല്‍, അത്തരം വിലയിരുത്തലുകളെല്ലാം അപ്രസക്തമാക്കിയാണ് ലോക്സഭാ അംഗത്വം രാജിവച്ചത്.

ഉത്തര്‍പ്രദേശില്‍ ശക്തമായ പ്രതിപക്ഷമായി പോരാട്ടം ശക്തമാക്കാനാണ് അഖിലേഷിന്റെ പദ്ധതിയെന്ന് വ്യക്തമാക്കുന്നതാണ് പുതിയ നീക്കം. 2024ലെ പൊതുതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാകും ആദ്യ നീക്കങ്ങള്‍.