'നിലമ്പൂരിന്റെ സുല്‍ത്താന്‍ പിവി അന്‍വര്‍ തുടരും'; കോണ്‍ഗ്രസിന് സമ്മര്‍ദ്ദവുമായി അന്‍വറിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍; കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാതെ കെസി വേണുഗോപാല്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിന് കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പിവി അന്‍വറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ അന്‍വറിന്റെ കൂറ്റന്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചു.

‘നിലമ്പൂരിന്റെ സുല്‍ത്താന്‍ പിവി അന്‍വര്‍ തുടരും’ എന്നാണ് അന്‍വറിന്റെ ചിത്രത്തിനൊപ്പം എഴുതിയിരിക്കുന്നത്. മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങള്‍ കൂടെയുണ്ട് എന്നും ബോര്‍ഡിലുണ്ട്. വഴിക്കടവ്, ചുങ്കത്തറ പ്രദേശങ്ങളിലാണ് ഇപ്പോള്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം അന്‍വറുമായുള്ള കൂടിക്കാഴ്ചയ്ക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തയ്യാറായില്ല.

Read more

കോഴിക്കോടെത്തിയ കെസി വേണുഗോപാലിനെ കാണാന്‍ ഇവിടേക്ക് പുറപ്പെട്ട പിവി അന്‍വര്‍ നിരാശനായി. കെസി വേണുഗോപാല്‍ വൈകാതെ ഡല്‍ഹിയ്ക്ക് മടങ്ങും. അതിനാല്‍ തന്നെ ഇന്ന് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടക്കില്ല. അന്‍വറുമായുള്ള കൂടിക്കാഴ്ച മാധ്യമസൃഷ്ടിയാണെന്നും സംസ്ഥാനത്ത് കൊള്ളാവുന്ന നേതൃത്വമുണ്ടെന്നും പ്രതികരിച്ച കെസി വേണുഗോപാല്‍, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം കൈകാര്യം ചെയ്യുമെന്നും വ്യക്തമാക്കി.