ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനം; ഏഴുപേര്‍ മരിച്ചു; വീടുകള്‍ ഒലിച്ചു പോയി

ഹിമാചല്‍ പ്രദേശിലെ സോളനിലുണ്ടായ മേഘവിസ്ഫോടനത്തില്‍ വന്‍ അപകടം. ഏഴുപേര്‍ മരിച്ചു. അഞ്ച് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കാണ്ഡഘട്ട് സബ്ഡിവിഷനിലെ ജാദണ്‍ ഗ്രാമത്തിലാണ് മേഘവിസ്ഫോടനം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയി.

ഹിമാചല്‍ പ്രദേശില്‍ അടുത്ത രണ്ട് ദിവസത്തേക്ക് കനത്തതോ അതിശക്തമായതോ ആയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ഡഹട്ട് സബ്ഡിവിഷനിലെ ജോദന്‍ ഗ്രാമത്തിലാണ് മേഘവിസ്ഫോടനമുണ്ടാതെന്ന് എസ്ഡിഎം സിദ്ധാര്‍ത്ഥ് ആചാര്യ വ്യക്തമാക്കി.

മണ്ണിടിഞ്ഞുവീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഇതേതുടര്‍ന്ന് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഷിംലയില്‍ മണ്ണിടിഞ്ഞ് വീണു.

പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹിമാലയത്തോട് ചേര്‍ന്നുള്ള പശ്ചിമ ബംഗാളിന്റെ ഭാഗങ്ങള്‍, സിക്കിം, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.