കരകൗശല തൊഴിലാളികളെ സഹായിക്കാന്‍ 15,000 കോടി, 25,000 പുതിയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍; പുത്തന്‍ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി

77ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. 140 കോടി കുടുംബാഗങ്ങളെ എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടി നല്‍കുന്നതിനായി ജീവത്യാഗം ചെയ്ത എല്ലാവര്‍ക്കും ആദരമര്‍പ്പിക്കുന്നതായി മോദി അറിയിച്ചു. പുതിയ ചില പ്രഖ്യാപനങ്ങളും പ്രധാനമന്ത്രി നടത്തി.

കരകൗശല തൊഴിലാളികളെ സഹായിക്കുന്നതിനായി 13,000-15,000 കോടി രൂപ ചെലവിട്ട് ‘വിശ്വകര്‍മ യോജന’ആരംഭിക്കും. അടുത്ത മാസം വിശ്വകര്‍മ ജയന്തിലാകും പദ്ധതി ആരംഭിക്കുക. രാജ്യത്ത് 10,000 മുതല്‍ 25,000 വരെ പുതിയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിക്കും. വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തി, ഇതിനായി കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

കഴിഞ്ഞ 25 വര്‍ഷമായി പുതിയ പാര്‍ലമെന്റ് മന്ദിരത്തെ കുറിച്ച് രാജ്യം സംസാരിക്കുന്നു, അത് ഈ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നു. ഇന്ത്യ ഇപ്പോള്‍ സുരക്ഷിതത്വം അനുഭവിക്കുന്നുണ്ട്. തുടര്‍ച്ചായ ബോംബാക്രമണങ്ങളും തീവ്രവാദ ആക്രമണങ്ങളും നക്‌സല്‍ ആക്രമണങ്ങളും ഇപ്പോള്‍ പഴങ്കഥയായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ എത്തിയത്. കേന്ദ്ര മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ചെങ്കോട്ടയിലെത്തി. ചടങ്ങില്‍ വിശിഷ്ടാതിഥികളായി എത്തുന്നവരില്‍ എട്ട് മലയാളി ആരോഗ്യപ്രവര്‍ത്തകരും ഉണ്ട്. വിവിധ മേഖലകളില്‍നിന്നുള്ള 1800 പേരാണ് വിശിഷ്ടാതിഥികളാകുന്നത്. ഇതില്‍ 50 പേര്‍ നേഴ്‌സുമാരാണ്.

കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഇന്നോടെ 2021ല്‍ രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തോടെ തുടക്കം കുറിച്ച ആസാദി കാ അമൃത് മഹോത്സവത്തിന്  സമാപനമാകും.