അവസര വാദ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ടു;  ബിജെപിയിൽ ചേർന്ന് മണിക്കൂറുകൾക്കകം പാർട്ടിയിൽ തിരിച്ചെത്തി യൂത്ത് കോൺഗ്രസ് നേതാവ്

പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന കോൺഗ്രസ് നേതാവ് മണിക്കൂറുകൾക്കകം പാർട്ടിയിൽ തിരിച്ചെത്തി. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ് ബിജെപിയിൽ ചേർന്ന് 24 മണിക്കൂർ തികയും മുൻപ് തിരിച്ചെത്തിയത്. ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ മുദാക്കൽ സ്വദേശിയായ എം. മിഥുനാണ് യൂത്ത് കോൺഗ്രസിൽ നിന്ന് ബിജെപിയിൽ എത്തിയത്.

ബിജെപി തിരുവനന്തപുരം ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അധ്യക്ഷൻ വി. വി രാജേഷാണ് മിഥുനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. കോൺഗ്രസിന്റെ അവസര വാദ രാഷ്ട്രീയത്തിലും സ്വജന പക്ഷപാതിത്വത്തിലും പ്രതിഷേധിച്ചാണ് മിഥുൻ ബിജെപിയിൽ ചേർന്നതെന്ന് വി.വി രാജേഷ് പറഞ്ഞു.

അതിനിടെ നേതാവ് സദാചാരവിരുദ്ധ പ്രവർത്തനം നടത്തിയതായി പരാതി വന്നെന്നും തുടർന്ന് ഇയാളെ സസ്‌പെൻഡ് ചെയ്തതായും യൂത്ത് കോൺഗ്രസ് നേതൃത്വം അറിയിച്ചു. ഇതിന് പിന്നാലെ പാർട്ടി മാറിയതിൽ വിശദീകരണവുമായി മിഥുൻ രംഗത്തെത്തി. പെട്ടെന്നുണ്ടായ മാനസിക സമ്മർദത്തിന്റെ പേരിലാണ് ആ സംഭവം ഉണ്ടായതെന്ന് മിഥുൻ പറഞ്ഞു. തനിക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ സാധിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ട്. നേതാക്കളെ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കണം. മാനസിക സമ്മർദം ചെലുത്തിയാണ് ബിജെപി തന്നെ ക്ഷണിച്ചതെന്നും സംസാരിക്കാൻ പോലും അവസരം നൽകിയില്ലെന്നും മിഥുൻ വിശദീകരിച്ചു.