വിഷയത്തെ കുറിച്ച് പഠിച്ചിട്ട് വേണം ഫെയ്‌സ്ബുക്ക് പോസ്റ്റിടാന്‍; കെ. സുധാകരനെ വിമര്‍ശിച്ച് മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പ് ആഭ്യന്തര വകുപ്പിനേക്കാള്‍ വലിയ ദുരന്തമാണെന്നും ഉദ്ഘാടനത്തിന് മുമ്പ് തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫ്‌ളൈഓവര്‍ തകര്‍ന്നുവെന്നുമുള്ള കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിച്ച് ആഹ്ലാദിക്കുവാന്‍ ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റിന് പല കാരണങ്ങളാല്‍ ആഗ്രഹമുണ്ടെന്ന് അറിയാം. അത് നടക്കട്ടെ. എന്നാല്‍ ഒരു വിഷയം വരുമ്പോള്‍ അതിനെ കുറിച്ച് പഠിച്ചതിന് ശേഷം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുന്നതല്ലേ ഉത്തരവാദിത്ത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയില്‍ ഭംഗിയെന്നും മന്ത്രി ചോദിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫ്‌ലൈ ഓവറിന്റെ പ്രവൃത്തിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ബന്ധം എന്താണാവോയെന്നും മുഹമ്മദ് റിയാസ് ചോദിച്ചു. പ്രതികരിക്കുന്നവര്‍ക്ക് പോലും നാണം തോന്നത്തക്ക വിധം എണ്ണമറ്റ അഴിമതികള്‍ ദിനംപ്രതി പുറത്തു വരുകയാണ്. ജനങ്ങളുടെ ജീവന്‍ അപകടത്തിലായിട്ടും എല്‍ ഡി എഫിലെ ഘടകകക്ഷികളും സിപിഎം യുവജനസംഘടനകളും പിണറായി വിജയനെ ഭയന്ന് കുറ്റകരമായ മൗനം പാലിക്കുകയാണ്. അല്‍പ്പമെങ്കിലും രാഷ്ട്രീയ ധാര്‍മികതയുണ്ടെങ്കില്‍ പിണറായി വിജയന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ രാജി ചോദിച്ചു വാങ്ങണമെന്നും കെ സുധാകരന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിച്ച് ആഹ്ലാദിക്കുവാന്‍ ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റിന് പല കാരണങ്ങളാല്‍ ആഗ്രഹമുണ്ടെന്ന് അറിയാം.
അത് നടക്കട്ടെ.

എന്നാല്‍ ഒരു വിഷയം വരുമ്പോള്‍ അങ്ങ് അതിനെ കുറിച്ച് പഠിച്ചു FBപോസ്റ്റ് ചെയ്യുന്നതല്ലേ ഉത്തരവാദിത്ത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയില്‍ ഭംഗി ? തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫ്‌ലൈ ഓവറിന്റെ പ്രവൃത്തിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ബന്ധം എന്താണാവോ ?

സാമൂഹ്യ മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് പലതരത്തിലുള്ള പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിലൊന്നും പ്രതികരിക്കേണ്ട എന്ന് കരുതിയതാണ്. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ തന്നെ ഇങ്ങനെ നിരുത്തരവാദപരമായി സാമൂഹ്യ മാധ്യമം വഴി PWD യെ കുറിച്ച് അസംബന്ധ പ്രസ്താവന ഇറക്കുമ്പോള്‍ പ്രതികരിക്കാതെ തരമില്ല.
അങ്ങയുടെ FB പോസ്റ്റ് വരികള്‍ തന്നെ കടമെടുക്കട്ടെ

‘പ്രതികരിക്കുന്നവര്‍ക്ക് പോലും നാണം തോന്നത്തക്ക വിധം എണ്ണമ്മറ്റ അസംബന്ധങ്ങളാണ് ദിനംപ്രതി അങ്ങയില്‍ നിന്ന് പുറത്ത് വരുന്നത്’