ലെഗിന്‍സ് ധരിച്ചതിന് മോശം പെരുമാറ്റം; മലപ്പുറത്തെ പ്രധാന അദ്ധ്യാപികക്ക് എതിരെ പരാതിയുമായി സഹപ്രവര്‍ത്തക

ലെഗിന്‍സ് ധരിച്ചു സ്‌കൂളില്‍ എത്തിയതിന് പ്രധാന അദ്ധ്യാപിക മോശമായി പെരുമാറിയെന്ന പരാതിയുമായി അദ്ധ്യാപിക. മലപ്പുറം എടപ്പറ്റ സി.കെ.എച്ച്.എം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാവിലെ സ്‌കൂളില്‍ ഹാജര്‍ ഒപ്പിടാനായി പ്രധാന അദ്ധ്യാപികയായ റംലത്തിന്റെ അടുത്തെത്തിയപ്പോള്‍ മോശമായി പെരുമാറിയെന്നാണ് ആരോപണം.

ലെഗിന്‍സ് ധരിച്ചെത്തിയ തന്നെ കണ്ടപ്പോള്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ യൂണിഫോം ധരിക്കാത്തത് സരിതയെ കണ്ടിട്ടാണെന്ന ആക്ഷേപം ഉന്നയിച്ചു. സ്‌കൂള്‍ മാന്വലില്‍ ലെഗിന്‍സ് ഇടരുതന്ന് പറഞ്ഞിട്ടില്ലെന്നും എന്താണ് തന്റെ വസ്ത്രധാരണത്തിന്റെ പ്രശ്നമെന്നും സരിത തിരികെ ചോദിച്ചു. അതോടെ ആക്ഷേപമായ തരത്തില്‍ പ്രധാന അധ്യാപക സംസാരിച്ചുവെന്നാണ് പരാതി.

13 വര്‍ഷമായി അദ്ധ്യാപന രംഗത്തുളള ആളാണ് സരിത രവീന്ദ്രന്‍. അദ്ധ്യാപന ജോലിയ്ക്ക് ചേരാത്തവിധത്തില്‍ മാന്യതയില്ലാതെ ഒരു വസ്ത്രവും ഇതുവരെ ധരിച്ച് സ്‌കൂളില്‍ പോയിട്ടില്ലെന്ന് ഇവര്‍ പറയുന്നു. അദ്ധ്യാപകര്‍ക്ക് സൗകര്യപ്രദമായ വസ്ത്രം ധരിച്ച് പോകാമന്ന നിയമം നിലനില്‍ക്കെ പ്രധാന അദ്ധ്യാപികയുടെ ഇത്തരത്തിലുളള പെരുമാറ്റം ഏറെ മാനസിക വിഷമമുണ്ടാക്കി. ഇതോടെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. റംലയ്ക്കെതിരെ ഡി.ഇ.ഒയ്ക്ക് സരിത പരാതി നല്‍കിയിട്ടുണ്ട്. 2019ലെ മിസിസ് കേരള ജേതാവ് കൂടിയാണ് അദ്ധ്യാപികയായ സരിത രവീന്ദ്രന്‍.