നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി ശക്തനാണോയെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാമെന്ന് പി വി അന്‍വർ. മത്സരത്തിന്റെ കടുപ്പവും സ്ഥാനാര്‍ഥിയുടെ വലുപ്പവും എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വലുപ്പവുമൊക്കെ 23ാം തിയതി വോട്ടെണ്ണുമ്പോഴാണ് അറിയുകയെന്നും അതുവരെ എല്ലാവരും സമന്‍മാരല്ലെ എന്നും പി വി അന്‍വര്‍ ചോദിച്ചു.
താന്‍ ഉയര്‍ത്തി കൊണ്ടുവന്ന പിണറായിസത്തിനെതിരെ വികാരം നാട്ടില്‍ ഉണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു. ജനങ്ങളുടെ മനസല്ലേ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്. ആ മനസ് എന്താണെന്നത് 23ാം തിയതി അറിയാം. ആ മനസ് ഞാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പിണറായിസത്തിന് എതിരാണ്. ഓരോ ദിവസവും മനുഷ്യന്റെ നിത്യജീവിതത്തെ ബാധിക്കുന്ന വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് ദിവസം ജനങ്ങളുടെ മനസിനെ സ്വാധീനിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
അതേസമയം കേരളത്തിലെ എൽഡിഎഫ് സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വലിയ മമതയും പ്രതിബദ്ധതയുമുണ്ടെന്നും ഇത് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും എൽഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് പറഞ്ഞു. ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫും സിപിഎമ്മും മുന്നോട്ടുപോകുന്നതെന്ന് പറഞ്ഞ എം സ്വരാജ് തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞു.