ഇത് മണിരത്‌നത്തിന്റെ ഇന്ത്യന്‍ 2, ദുല്‍ഖര്‍ ഗ്രേറ്റ് എസ്‌കേപ്പ്..; നിരാശപ്പെടുത്തി 'തഗ് ലൈഫ്'! പ്രേക്ഷക പ്രതികരണം

വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നവും കമല്‍ ഹാസനും ഒന്നിക്കുന്നുവെന്ന പ്രത്യേകതയ്ക്കായി കാത്തിരുന്ന പ്രേക്ഷകര്‍ക്ക് വന്‍ നിരാശ സമ്മാനിച്ച് ‘തഗ് ലൈഫ്’. സിനിമയുടെ ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് പിന്നാലെ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പോരെന്നും വളരെ മോശമായി എന്നുമാണ് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ബിലോ ആവറേജ് റേറ്റിങ് ആണ് ചിലര്‍ സിനിമയ്ക്ക് നല്‍കുന്നത്. മണിരത്‌നത്തിന്റെ ‘ഇന്ത്യന്‍ 2’ എന്ന കമന്റുകളും എത്തുന്നുണ്ട്.

സിനിമയില്‍ സിമ്പുവിന് പകരം ആദ്യം തീരുമാനിച്ചിരുന്നത് നടന്‍ ദുല്‍ഖര്‍ സല്‍മാനെ ആയിരുന്നു. സിനിമയുടെ അപ്‌ഡേറ്റുകള്‍ എത്തിയതോടെ ദുല്‍ഖറിന് വലിയ നഷ്ടമാകും ഇതെന്ന പ്രചാരണങ്ങളും നടന്നിരുന്നു. എന്നാല്‍ ദുല്‍ഖര്‍ സിനിമ വേണ്ടെന്ന് വച്ചത് നന്നായി എന്നാണ് ഒരു വിഭാഗം പ്രേക്ഷകര്‍ പറയുന്നത്.

”തഗ് ലൈഫിന്റെ യുകെ പ്രീമിയര്‍ കണ്ടു. മോശമായ എഴുത്ത്, കഥാപാത്രത്തിന് ഡെപ്ത് കുറവാണ്, പ്രധാന കഥാപാത്രങ്ങളോടൊന്നും വൈകാരിക ബന്ധം തോന്നില്ല, സിനിമയിലെ മ്യൂസിക്കും അത്ര നല്ലതായി തോന്നിയില്ല. വീട്ടില്‍ തന്നെ കിടന്നുറങ്ങിയാല്‍ മതിയായിരുന്നു” എന്നാണ് ഒരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.

”തഗ് ലൈഫിന് സാധ്യതകള്‍ ഉണ്ടായിരുന്നു, പക്ഷെ വലിച്ചുനീട്ടപ്പെട്ടു. കമല്‍ ഹാസന്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും മോണോലോഗുകള്‍ നിരാശപ്പെടുത്തും. സിമ്പു തന്റെ വേഷം നന്നായി കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും രണ്ടാം പകുതിയെ രക്ഷിക്കാനാവുന്നില്ല. മണിരത്‌നത്തിന്റെ ട്രേഡ്മാര്‍ക്ക് എവിടെയും കാണാനാവില്ല” എന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം.

”തഗ് ലൈഫില്‍ ആദ്യമേ പ്രതീഷ ഇല്ലായിരുന്നു. അതിലും വലിയ നിരാശയാണ് സിനിമ തന്നത്. എണ്‍പതുകളിലെ കഥ, ആകര്‍ഷകമായ തിരക്കഥ പോലുമില്ല. താരങ്ങളെ കുത്തി നിറച്ച് വേസ്റ്റ് ആക്കി, ശരിക്കും മോശം” എന്നാണ് എക്‌സില്‍ ഒരാള്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, നീണ്ട 37 വര്‍ഷത്തിന് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിച്ച ചിത്രമാണ് തഗ് ലൈഫ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ നിരാശ സമ്മാനിച്ചതിന്റെ ദുഃഖത്തിലാണ് ആരാധകര്‍. ഭാഷാ വിവാദത്തെ തുടര്‍ന്ന് സിനിമ കര്‍ണാടകയില്‍ റിലീസ് ചെയ്തിട്ടില്ല. അതിനാല്‍ സിനിമയുടെ കളക്ഷനെ ഇത് നന്നായി ബാധിച്ചേക്കാനാണ് സാധ്യത.

Read more