കര്‍ണാടക ഇടഞ്ഞ് തന്നെ, 'തഗ് ലൈഫി'ന് വരിക കോടികളുടെ നഷ്ടം; ഭാഷാ വിവാദം അവസാനിക്കുന്നില്ല..

‘തഗ് ലൈഫ്’ സിനിമയെ പ്രതിസന്ധിയിലാക്കി ഭാഷാ വിവാദം. സിനിമ കര്‍ണാടകയില്‍ നിരോധിച്ചതിനാല്‍ കമല്‍ ഹാസന്‍ ചിത്രത്തിന്റെ 35 കോടിയോളം രൂപ കളക്ഷന്‍ കുറയാനാണ് സാധ്യത. തമിഴ് ചിത്രങ്ങള്‍ കര്‍ണാടകയിലും വലിയ ശ്രദ്ധ നേടാറുണ്ട്. കോളിവുഡിലെ പ്രധാന താരങ്ങളുടെ സിനിമകള്‍ 30 കോടിക്ക് മുകളില്‍ കളക്ഷനും കര്‍ണാടകയില്‍ നിന്നും നേടാറുണ്ട്.

തഗ് ലൈഫ് കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാത്തതിനാല്‍ ഈ കളക്ഷന്‍ തുക സിനിമയ്ക്ക് നഷ്ടമാകും. രജനി, വിജയ്, കമല്‍ തുടങ്ങിയവരുടെ ചിത്രങ്ങളുടെ കര്‍ണാടകയില്‍ നിന്നുള്ള കളക്ഷന്‍ വിഹിതം ഏഴ് ശതമാനമാണ്. അതിനാല്‍ തഗ് ലൈഫിന്റെ വരുമാനത്തില്‍ 35-40 കോടി രൂപ കുറവുണ്ടായേക്കും.

കമല്‍ ഹാസന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ‘വിക്രം’ 35 കോടിയിലേറെ രൂപ കളക്ഷന്‍ കര്‍ണാടകയില്‍ നിന്നും നേടിയിരുന്നു. അതേസമയം, ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സുമായി ചര്‍ച്ച നടത്താന്‍ കമല്‍ഹാസന്‍ തയ്യാറാണ്. എന്നാല്‍, കമല്‍ ക്ഷമാപണം നടത്താതെ ചര്‍ച്ചയില്ലെന്ന നിലപാടിലാണ് ഫിലിം ചേംബര്‍.

തമിഴില്‍ നിന്നാണ് കന്നഡ ഭാഷ ഉത്ഭവിച്ചത് എന്ന പരാമര്‍ശമാണ് വിവാദമായത്. പിന്നാലെ തഗ് ലൈഫ് കര്‍ണാടകയില്‍ നിരോധിക്കുകയായിരുന്നു. കര്‍ണാടകയില്‍ കമല്‍ ഹാസന്റെ കോലം കത്തിച്ചും പ്രതിഷേധം നടന്നിരുന്നു. താന്‍ തെറ്റ് ചെയ്യാത്തതിനാല്‍ മാപ്പ് പറയില്ല എന്ന നിലപാടിലാണ് കമല്‍ ഹാസന്‍.

മാത്രമല്ല, കന്നഡ ഭാഷയെ ഒരു തരത്തിലും താഴ്ത്തികെട്ടാനുള്ള ഉദ്ദേശം തനിക്ക് ഇല്ലായിരുന്നുവെന്നും കമല്‍ ഹാസന്‍ വിശദീകരിച്ചിട്ടുണ്ട്. കന്നഡ സംസാരിക്കുന്ന സമൂഹം തനിക്ക് നല്‍കിയ ഊഷ്മളതയും വാത്സല്യവും വിലമതിച്ചിട്ടുണ്ട്. കന്നഡിഗര്‍ക്ക് അവരുടെ മാതൃഭാഷയോടുള്ള സ്‌നേഹത്തോട് വലിയ ബഹുമാനമുണ്ട്. എല്ലാ ഇന്ത്യന്‍ ഭാഷകളുടെയും തുല്യമായ അന്തസിനായി എപ്പോഴും നിലകൊള്ളുമെന്നും കമല്‍ വ്യക്തമാക്കിയിരുന്നു.