രജനികാന്തും ചിരഞ്ജീവിയുമൊക്കെ 'ദിവ്യപുരുഷന്മാര്‍' ആയത് അമിതാഭ് ബച്ചന്റെ സിനിമകള്‍ റീമേക്ക് ചെയ്ത്: രാം ഗോപാല്‍ വര്‍മ്മ

രജനികാന്തും ചിരഞ്ജീവിയും എന്‍ടി രാമറാവുവുമെല്ലാം സൂപ്പര്‍ താരങ്ങളായി മാറിയത് അമിതാഭ് ബച്ചന്റെ സിനിമകള്‍ റീമേക്ക് ചെയ്താണെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. അമിതാഭ് ബച്ചനില്‍ നിന്ന് സ്വീകരിച്ച മാസ് മസാല ഴോണര്‍ സിനിമകള്‍ നിര്‍മ്മിക്കുന്നത് ഇന്നും സൗത്ത് സിനിമകള്‍ നിര്‍ത്തിയിട്ടില്ല എന്നാണ് ആര്‍ജിവി ഇന്ത്യാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

”തുടക്കത്തില്‍ സൗത്തിലെ നാല് ഭാഷകളും അമിതാഭ് ബച്ചന്‍ ചിത്രങ്ങള്‍ റീമേക്ക് ചെയ്യുമായിരുന്നു. രജനികാന്തും ചിരഞ്ജീവിയും എന്‍ ടി രാമറാവുവും രാജ്കുമാറും ബച്ചന്റെ 70-80 കളിലെ സിനിമകളുടെ റീമേക്കുകള്‍ ആയിരുന്നു ചെയ്തിരുന്നത്. പിന്നീട്, 90കളില്‍, ബച്ചന്‍ നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേള എടുത്തു.”

”ആ സമയം യാദൃശ്ചികമായി നിരവധി സംഗീത കമ്പനികളും ഇന്ത്യന്‍ സിനിമയിലേക്ക് രംഗപ്രവേശം ചെയ്തു. പിന്നീട് അവരുടെ സംഗീതം വില്‍ക്കാന്‍ വേണ്ടി മാത്രം ബോളിവുഡ് സിനിമകള്‍ ചെയ്തു. അപ്പോഴാണ് മേനെ പ്യാര്‍ കിയ പോലുള്ള സിനിമകള്‍ പുറത്തുവന്നത്. എന്നാല്‍ സൗത്ത് സിനിമകള്‍ ഒരിക്കലും മാസ് സിനിമകളില്‍ നിന്നും പുറത്തുവന്നില്ല.”

Read more

”അങ്ങനെയാണ് ഈ നടന്മാരെല്ലാം ദിവ്യപുരുഷന്മാരായി മാറിയത്. ദക്ഷിണേന്ത്യയിലെ വാണിജ്യ ചിത്രങ്ങളുടെ സംവിധായകര്‍ക്ക് ലോകസിനിമയുമായി അധികം സമ്പര്‍ക്കമില്ല. നമ്മള്‍ സംസാരിക്കുന്നത് പോലെ അവര്‍ക്ക് ചിത്രത്തെ കുറിച്ച് സംസാരിക്കാന്‍ കഴിയില്ല” എന്നാണ് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്.