കുട്ടികള്‍ വേണ്ട, ജപ്പാനില്‍ ജനന നിരക്കില്‍ വന്‍ ഇടിവ്; ആനുകൂല്യങ്ങളിലും സൗജന്യങ്ങളിലും വീഴാതെ യുവാക്കള്‍

തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷവും ജപ്പാനില്‍ ജനനനിരക്ക് വര്‍ദ്ധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. 2024ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ജനന നിരക്കില്‍ വന്‍ ഇടിവാണ് പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. പോയ വര്‍ഷം ജപ്പാനില്‍ 6.86 ലക്ഷം കുട്ടികളാണ് ജനിച്ചത്. 1899ന് ശേഷം ആദ്യമായാണ് ജപ്പാനില്‍ ഏഴുലക്ഷത്തില്‍ താഴെ കുട്ടികള്‍ ജനിക്കുന്നതെന്ന പ്രത്യേകതയും 2024ന് സ്വന്തം. 2023-നെ അപേക്ഷിച്ച് 5.7 ശതമാനത്തിന്റെ ഇടിവ് ആണ് ജപ്പാനില്‍ ഉണ്ടായിരിക്കുന്നത്.

ജപ്പാനിലെ നിലവിലെ ‘നിശ്ശബ്ദ അടിയന്തരാവസ്ഥ’യ്ക്ക് തുല്യമാണെന്ന് പ്രധാനമന്ത്രി ഷിഗേരു ഇഷിബ പറഞ്ഞു. ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിനായി ചില നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശിശു അലവന്‍സ്, സൗജന്യ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം, ദമ്പതിമാര്‍ ഒരേസമയം പേരന്റ് ലീവ് എടുക്കുമ്പോള്‍ മുഴുവന്‍ ശമ്പളവും ലഭിക്കുമെന്ന ഉറപ്പ് എന്നീ തീരുമാനങ്ങളും ജനന നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ളതായി പ്രധാനമന്ത്രി ഷിഗേരു ഇഷിബ പറഞ്ഞു.

ജനന നിരക്ക് ഉയരാത്തതിന് കാരണം ജപ്പാനിലെ യുവാക്കള്‍ വിവാഹം കഴിക്കാന്‍ തയ്യാറാകാത്തത് കൊണ്ട് കൂടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ജപ്പാനിലെ യുവാക്കള്‍ വിവാഹം കഴിക്കുന്നതിനായി വിവിധ പദ്ധതികളും ജപ്പാന്‍ മുന്നോട്ടുവച്ചിരുന്നു. 2070ഓടെ ജപ്പാന്റെ ജനസംഖ്യ 30 ശതമാനം ഇടിഞ്ഞ് 8.7 കോടിയിലെത്തുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി റിസര്‍ച്ചിന്റെ പഠനം നേരത്തെ പുറത്തുവന്നിരുന്നു.

Read more

എന്നാല്‍ ഇതില്‍ പത്തില്‍ നാലുപേര്‍ അറുപത്തഞ്ചോ അതിനുമുകളിലോ പ്രായമുള്ളവരായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു. ജനസംഖ്യയെ സ്ഥിരതയോടെ നിലനിര്‍ത്താന്‍ ആവശ്യമായ 2.1 എന്ന നിരക്കിനേക്കാള്‍ വളരെ താഴെയാണിത്. 2024-ല്‍ 16 ലക്ഷം മരണങ്ങള്‍ രേഖപ്പെടുത്തിയതായും, ഇത് മുന്‍വര്‍ഷത്തേക്കാള്‍ 1.9 ശതമാനം കൂടുതലാണെന്നും മന്ത്രാലയം വ്യക്തമാക്കി.