വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; പിന്നിൽ പാർലമെന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന് ഉടലെടുത്ത വിരോധം

വെഞ്ഞാറമൂട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജിനേയും ഹഖ് മുഹമ്മദിനെയും കൊലപ്പെടുത്തിയ കേസിൽ പിടിയിലായ നാല് പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അജിത്, ഷജിത്, സതി, നജീബ് എന്നിവരാണ് റിമാന്‍ഡിലായത്. കൃത്യത്തിൽ നേരിട്ട് പങ്കുള്ള പ്രതികളെ രക്ഷപ്പെടുത്താനും വാഹനമേര്‍പ്പെടുത്താനുമടക്കം സഹായിച്ചവരാണ് ഇവര്‍. നെടുമങ്ങാട് മജിസ്‌ട്രേറ്റിന് മുന്നിൽ ഓണലൈനായാണ് പ്രതികളെ ഹാജരാക്കിയത് എന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.

അതേസമയം റിമാൻഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അനുസരിച്ച് പാർലമെന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന് ഉടലെടുത്ത വിരോധവും കടത്ത മുൻ വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പുല്ലംപാറ മുത്തിക്കാവിലെ ഫാംഹൗസിൽ വെച്ചാണ് കൊലപാതകത്തിനുള്ള ഗുഢാലോചന നടന്നത് എന്ന് റിമാൻഡ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രതികളും കൊല്ലപ്പെട്ടവരും തമ്മിൽ തേമ്പാമൂട് വച്ച് സംഘർഷമുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷഹിനെ ഏപ്രിൽ നാലിന് പ്രതികൾ ആക്രമിച്ചു. ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളായ സജീവ്, അജിത്ത്, ഷജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമുണ്ടായത്.

തുടർന്ന് മേയ് 25ന് ഡി.വൈ.എഫ്.ഐ പ്രവർത്തകന്‍ ഫൈസലിന് നേരെയും ആക്രമണമുണ്ടായി. ഈ കേസിൽ അറസ്റ്റ് ചെയ്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളും കണ്ടാലറിയാവുന്ന ചിലരും ഗൂഡാലോചനയുടെ ഭാഗമായെന്നും റിപ്പോർട്ടിൽ പറയുന്നു.

Read more

കേസിൽ 9 പേരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. ഇതിൽ അൻസാർ, സജീവ്, സനൽ, ഉണ്ണി എന്നിവരാണ് കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവർ. കൊല്ലപ്പെട്ട രണ്ടുപേരെയും വെട്ടിയത് ഇവരാണ്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. അജിത്, ഷജിത്, സതി, നജീബ് എന്നിവർ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരും പ്രതികൾക്ക് രക്ഷപ്പെടാൻ വാഹനം ഏർപ്പാടാക്കി നല്കിയവരുമാണ്. അതേ സമയം ഒരു സ്ത്രീയും കസ്റ്റഡിയലുണ്ടെന്നാണ് വിവരം. രണ്ട് പ്രതികൾക്ക് രക്ഷപ്പെടാൻ സഹായം നൽകിയത് ഇവരാണെന്നാണ് വിവരം. എന്നാൽ ഇവരെ അറസ്റ്റ് ചെയ്യുമോയെന്ന് അറിവായിട്ടില്ല.