പച്ചക്കറിവില രണ്ടാഴ്ചയ്ക്കകം കുറയും, ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി സംഭരിക്കുമെന്ന് കൃഷിമന്ത്രി

സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില രണ്ടാഴ്ചയ്ക്കകം കുറയുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. വില നിയന്ത്രിക്കാന്‍ വേണ്ട ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി നേരിട്ട് സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചട്ടുണ്ട്. തെങ്കാശിയില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. 6 കര്‍ഷകോത്പാദക സംഘങ്ങളില്‍ നിന്നും പച്ചക്കറി ശേഖരിക്കാനുള്ള ധാരണയില്‍ ഒപ്പ് വയ്ക്കും. കര്‍ഷകസംഘങ്ങളില്‍ നിന്ന് പച്ചക്കറി വാങ്ങാനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

അതേസമയം ഹോര്‍ട്ടികോര്‍പ്പിന് ആവശ്യമെങ്കില്‍ സഹായം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശീയ പച്ചക്കറികളും വിപണിയില്‍ ലഭ്യമാക്കും. ഇത്തരത്തില്‍ ഉടനെ വില നിയന്ത്രണം കൊണ്ടുവരും. ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനിലും വ്യക്തമാക്കിയട്ടുണ്ട്. സാധാരണക്കാരെ വിലക്കയറ്റം ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പച്ചക്കറിവില കണക്കില്ലാതെ ഉയരുന്ന സാഹചര്യമാണ്. പച്ചക്കറി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ് വിലക്കയറ്റമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അയല്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് പച്ചക്കറി ക്ഷാമത്തിന് കാരണം. മൊത്ത വിപണിയില്‍ പച്ചക്കറികളുടെ വില ഇരട്ടിയായി. ചില്ലറ വിപണിയിലും വില കൂടിയട്ടുണ്ട്. വിലക്കയറ്റം വ്യാപാരമേഖലയെ പ്രതികൂലായി ബാധിച്ചുവെന്ന് കച്ചവടക്കാര്‍ പറഞ്ഞു. സപ്ലൈകോയിലെ പലചരക്ക് സാധനങ്ങള്‍ക്കും വിലകൂടി. അരി ഉള്‍പ്പടെയുളള എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില കൂട്ടിയിട്ടുണ്ട്. സബ്സിഡി ഇല്ലാത്ത സാധങ്ങളുടെ വിലയാണ് കൂടിയത്. പത്ത് ദിവസത്തിനിടെ രണ്ടാം തവണയാണ് സപ്ലൈകോയില്‍ വില കൂടുന്നത്.

എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂട്ടിയിട്ടില്ലെന്ന് ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. 13 നിത്യോപയോഗ സാധനങ്ങള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ 60 ശതമാനത്തിലേറെ വില കുറച്ചാണ് സപ്ലൈകോയില്‍ വില്‍ക്കുന്നത്. ഇവിടുത്തെ വില്‍പ്പനയുടെ 80 ശതമാനവും സബ്സിഡി ഉല്‍പ്പന്നങ്ങളാണ്. അതിനാല്‍ സാധാരണക്കാര്‍ക്ക് സപ്ലൈകോയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.