വിഡി എന്നാല്‍ വെറും ഡയലോഗ്; പാര്‍ട്ടിയിലും മുന്നണിയിലും ഒരു വിലയുമില്ല; പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് മുഹമ്മദ് റിയാസ്

പാര്‍ട്ടിയിലും മുന്നണിയിലും ഒരു വിലയുമില്ലാത്ത ആളാണ് വിഡി സതീശനെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് ഇന്നലെ പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി സതീശന്‍ എന്ന് വിളിച്ചതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. വിഡി എന്നാല്‍ വെറും ഡയലോഗ് എന്നായി മാറിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെറിപറഞ്ഞു ശ്രദ്ധ നേടാനുള്ള ശ്രമമാണ് വിഡി സതീശന്‍ നടത്തുന്നത്. സിപിഎമ്മിനോട് നേര്‍ക്കുനേര്‍ പോരാടാന്‍ കോണ്‍ഗ്രസ് ഇറങ്ങിയാല്‍ നവകേരള സദസിന് ആളുകൂടുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. നവകേരള സദസിനെതിരെ പ്രതിഷേധിച്ച തങ്ങളുടെ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ അവസാനിച്ചിരുന്നു.

പ്രതിഷേധത്തിനിടെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിഡി സതീശന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. വിഡി സതീശന്റെ വിമര്‍ശനത്തിന് മുഖ്യമന്ത്രിയും കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തെ പിന്തുണച്ചാണ് മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തിയത്. അതേ സമയം നവകേരള സദസ് തിരുവനന്തപുരം ജില്ലയില്‍ പര്യടനം തുടരുന്നു.

മൂന്ന് ദിവസമാണ് ജില്ലയില്‍ പര്യടനം. ചിറയന്‍കീഴ്, ആറ്റിങ്ങല്‍, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ്. വലിയ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്.