മാസപ്പടിയിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി വിജിലൻസ് കോടതി

മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹര്‍ജി തള്ളി വിജിലൻസ് കോടതി. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് മാസപ്പടിയായി പണം നൽകിയെന്ന ആരോപണം ഉയര്‍ന്ന കേസിൽ സിഎംആര്‍എൽ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങൾ നൽകിയെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആരോപണം. എന്നാൽ തെളിവില്ലെന്ന് കണ്ടെത്തിയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ഈ ആവശ്യം നിരാകരിച്ചത്.

സിഎംആർഎൽ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണൽ ഖനനത്തിന് വഴിവിട്ട സഹായം നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നൽകിയെന്നാണ് ഹർജിക്കാരൻെറ ആരോപണം. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നൽകിയതിന് തെളിവുകള്‍ ഹാജരാക്കാൻ മാത്യുകുഴൽ നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ചില രേഖകള്‍ കുഴൽനാടൻെറ അഭിഭാഷകൻ ഹാജരാക്കിയിരുന്നു. എന്നാൽ ഈ രേഖളിലൊന്നും സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസും വാദിച്ചു.

സിഎംആർഎലിനു മുഖ്യമന്ത്രി നൽകിയ വഴിവിട്ട സഹായമാണു മകൾ വീണാ വിജയനു സിഎംആർഎലിൽ നിന്നു മാസപ്പടി ലഭിക്കാൻ കാരണമെന്നാണു ഹർജിയിലെ മാത്യു കുഴൽനാടന്റെ ആരോപണം. വിജിലൻസിനെ സമീപിച്ചെങ്കിലും അന്വേഷിക്കാൻ തയാറായില്ലെന്നും കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണം എന്നുമായിരുന്നു ആദ്യ ആവശ്യം. കോടതി ഇതിൽ വിധി പറയാനിരിക്കെയാണു മാത്യു നിലപാടു മാറ്റിയത്.

തെളിവു കൈമാറാമെന്നും കോടതി തന്നെ കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. കോടതി വേണോ വിജിലൻസ് വേണോയെന്നു ഹർജിക്കാരൻ ആദ്യം തീരുമാനിക്കണമെന്നു കോടതി നിർദേശിച്ചു. കോടതി മതിയെന്നു മാത്യുവിന്റെ അഭിഭാഷകൻ അറിയിച്ചു. തുടർന്നു കേസ് വിധി പറയാൻ മാറ്റ‍ുകയായിരുന്നു.

തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും ഖനനത്തിനു സിഎംആർഎൽ ഭൂമി വാങ്ങിയെങ്കിലും ഖനനാനുമതി ലഭിച്ചില്ല. പിന്നീടു മുഖ്യമന്ത്രി നേരിട്ടിടപെട്ടു റവന്യു വകുപ്പിനോട് എസ് ശശിധരൻ കർത്തയുടെ അപേക്ഷയിൽ പുനഃപരിശോധന നടത്താൻ ആവശ്യപ്പെട്ടെന്നാണ് ഹർജിയിലെ ആരോപണം. അതിനു ശേഷമാണു മകൾ വീണാ വിജയനു മാസപ്പടി ലഭിച്ചതെന്നും ഹർജിയിൽ പറയുന്നു.