ഏക സിവില്‍കോഡ് വിഷയം ഗൗരവമേറിയത്; മുസ്ലിങ്ങളെ മാത്രമല്ല ബാധിക്കുക; ഇന്ത്യയുടെ ബഹുസ്വര സൗന്ദര്യ നിലനില്‍ക്കണമെന്ന് ലീഗ്

രാജ്യസഭയില്‍ സ്വകാര്യ ബില്ലായി എത്തിയ ഏക സിവില്‍കോഡ് വിഷയം ഗൗരവമേറിയതാണെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ് ഇക്കാര്യം ശ്രദ്ധിക്കണമായിരുന്നു. രാജ്യസഭയില്‍ വന്നത് സ്വകാര്യ ബില്ലാണ്. എതിര്‍ത്ത് സംസാരിക്കാന്‍ കോണ്‍ഗ്രസിലെ ആരേയും കാണാത്തതാണ് ലീഗ് അംഗത്തിന്റെ പരാമര്‍ശത്തിന് കാരണം. എന്നാല്‍ ഭാവിയില്‍ കോണ്‍ഗ്രസടക്കമുള്ള മതേതര പാര്‍ട്ടികള്‍ ഇത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിം ലീഗ് വര്‍ഗീയപാര്‍ട്ടി അല്ലെന്ന് എം വി ഗോവിന്ദന് മാത്രമല്ല കേരളത്തില്‍ മൊത്തമുള്ള അഭിപ്രായമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍ പറഞ്ഞു. ലീഗിന്റെ കഴിഞ്ഞകാല ചരിത്രവും പ്രവര്‍ത്തനവും പഠിക്കുന്ന ആര്‍ക്കും അത് വ്യക്തമാകും. ഈ പ്രസ്താവന എല്‍ഡിഎഫിലേക്കുള്ള ക്ഷണമായി കാണുന്നില്ല. അദ്ദേഹം ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യം പറഞ്ഞുവെന്ന് മാത്രമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

മുസ്ലിംകളെ മാത്രമല്ല, വ്യതിരിക്ത സാംസ്‌കാരിക അസ്തിത്വമുള്ള എല്ലാ വിഭാഗങ്ങള്‍ക്കും ഏകീകൃത സിവില്‍ കോഡ് തിരിച്ചടിയാണ്. ഭരണഘടനാ ശില്‍പികള്‍ക്ക് ഇക്കാര്യത്തില്‍ കൃത്യമായ ധാരണയുണ്ടായിരുന്നു എന്നത് കൊണ്ടാണ് ഏകസിവില്‍കോഡ് മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ ഒതുങ്ങിയത്.

Read more

രാജ്യസഭയില്‍ സ്വകാര്യ ബില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി നമ്മുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മതേതര ഇന്ത്യ ബഹുസ്വര സൗന്ദര്യങ്ങളോടെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും ഏകീകൃത സിവില്‍കോഡിനെ അനുകൂലിക്കാനാവില്ല. ഇന്ത്യ ഇന്ത്യക്കാരന്റേതാണ്. ഇന്ത്യയിലെ എല്ലാ മനുഷ്യര്‍ക്കും അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് ഭരണഘടനയുടെ അന്തസ്സ്. അത് ഇല്ലാതാക്കാന്‍ ആര് ശ്രമിച്ചാലും എതിര്‍ക്കപ്പെടുക തന്നെ വേണമെന്ന് തങ്ങള്‍ പറഞ്ഞു.