ത്രിപുരയിലെ സി.പി.എം പ്രവര്‍ത്തകരെ ബി.ജെ.പിക്കാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നു; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് സി.പി.എം കേരള നേതൃത്വം

ത്രിപുരയില്‍ സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അര്‍ദ്ധഫാസിസ്റ്റ് വാഴ്ചയ്ക്കെതിരെ പൊരുതുന്ന ത്രിപുരയിലെ ജനങ്ങളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ടും നാളെ ജില്ലാ കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിക്കും.

ബിജെപി അധികാരത്തിലേറിയതിന് ശേഷം ഇതര രാഷ്ട്രീയ കക്ഷികള്‍ക്കൊന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ത്രിപുരയില്‍ നിലനില്‍ക്കുന്നത്. പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് അവരുടെ മണ്ഡലങ്ങളുമായി ബന്ധപ്പെടാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് വളര്‍ന്നുവന്നിരിക്കുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് പോലും അടിച്ച് തകര്‍ക്കുകയുണ്ടായി. അതിന്റെ പ്രതികളെ പോലും അറസ്റ്റ് ചെയ്യാത്ത സാഹചര്യവുമുണ്ടായി. ഇലക്ഷന്‍ കമ്മീഷന്റെ പ്രതിനിധി സംഘം ത്രിപുര സന്ദര്‍ശിച്ചതിന് ശേഷം സിപിഎമ്മിനും മറ്റു പ്രതിപക്ഷ കക്ഷികള്‍ക്കും നേരെ സമാനതകളില്ലാത്ത അക്രമമാണ് ആര്‍എസ്എസ് – ബിജെപി നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്.

സിപിഐ എം നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘത്തിന് നേരെ നടന്ന ആസൂത്രിത അക്രമത്തിലാണ് സിപിഐം പ്രവര്‍ത്തകനായ സ. ഷാഹിദ്മിയ അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. ഭരണ സംവിധാനങ്ങളെ ദുരുപയോഗിച്ചും പൊലീസിന്റെ ഒത്താശയോടെയുമുള്ള ഭീകരാക്രമണം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെട്ടതോടെ അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തിയിരിക്കുന്നു.

Read more

കഴിഞ്ഞ ദിവസങ്ങളില്‍ 9 ഇടങ്ങളിലാണ് സിപിഎം പ്രവര്‍ത്തകര്‍ ഭീകരമായി അക്രമിക്കപ്പെട്ടത്. ആര്‍എസ്എസ് – ബിജെപി ഭീകരാക്രമണങ്ങള്‍ക്കെതിരെയും ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയും ശക്തമായ ജനകീയ പ്രതിരോധം ത്രിപുരയില്‍ ഉയര്‍ന്നുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ത്രിപുരയിലെ ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഐക്യദാര്‍ഢ്യ സദസ് നടത്തുന്നതെന്ന് സിപിഎം വ്യക്തമാക്കി.