വഖഫ് സംരക്ഷണ റാലി കണ്ട് നിലവിളിക്കുന്നവരോട്, നടന്നത് സമരപ്രഖ്യാപനം മാത്രമാണ്: പി.എം.എ സലാം

മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങൾക്ക്​ മറുപടിയുമായി മുസ്ലിം ലീഗ്​ ജനറൽ സെക്രട്ടറി പി.എം.എ സലാം. “മുസ്ലിം ലീഗ് ആരെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. നിങ്ങളെ കൊണ്ട് പറ്റുന്നത് ചെയ്ത് കാണിക്ക് എന്നാണ് ഭീഷണി ഒന്നാമത്തെ ചോദ്യത്തിനുളള ഉത്തരം സഖാവ് ഇ.എം.എസിനും രണ്ടാമത്തെതിന്റെ ഉത്തരം സഖാവ് നായനാർക്കും ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്ഥാനത്തിന്റെ അന്നത്തെയും ഇന്നത്തെയും എന്നത്തേയും പേരാണ് മുസ്ലിം ലീഗ്.” – എന്ന് പി.എം.എ സലാം ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

“ചിലത് ഓര്‍ത്തെടുക്കുന്നത് നല്ലതാണ്. വഖഫ് സംരക്ഷണ റാലി കണ്ട് നിലവിളിക്കുന്നവരോട്…ഇന്നലെ നടന്നത് സമരപ്രഖ്യാപനം മാത്രമാണ്…” – പി.എം.എ സലാം കൂട്ടിച്ചേർത്തു.

വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിയ്ക്ക് വിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുസ്ലിം ലീഗിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അതിരൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. മുസ്ലിമിന്റെ മുഴുവൻ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കുകയാണോ എന്നും മുസ്‍ലിം ലീഗ് മതസംഘടനയാണോ രാഷ്ട്രീയ സംഘടനയാണോയെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.ഐ.എം കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഖഫ് ബോർഡിലെ പി.എസ്.സി നിയമന കാര്യം തീരുമാനിച്ചത് വഖഫ് ബോർഡാണ്. അതിന്റെ വിവിധ ഘട്ടങ്ങൾ കഴിഞ്ഞു. നിയമസഭയിൽ ചർച്ച നടന്നപ്പോൾ ജോലി ചെയ്യുന്നവർക്ക് സംരക്ഷണം നൽകണമെന്ന് മാത്രമാണ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടത്. ഇപ്പോഴിത് വലിയ പ്രശ്നമാക്കി മാറ്റാനാണ് ശ്രമം. സർക്കാരിന് ഒരു പിടിവാശിയുമില്ല. മതസംഘടനങ്ങൾക്ക് കാര്യം ബോധ്യമായി.എന്നാൽ ലീഗിന് മാത്രം ബോധ്യമായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Read more

ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണ്. മുസ്ലിങ്ങളുടെ മൊത്തം അട്ടിപേറവകാശം മുസ്ലിം ലീ​ഗ് പേറി നടക്കുവാണോ. ഞങ്ങളെ കൂടെ അണി നിരക്കുന്ന മുസ്ലിംങ്ങളില്ലേ. മലപ്പുറം ജില്ലയിലെ കഴിഞ്ഞ വോട്ടിംഗ് നിരനോക്കിയാൽ മതി. എൽ.ഡി.എഫ് വോട്ടിംഗ് ഗ്രാഫ് വലിയ തോതിൽ ഉയർന്നു. ഏതെങ്കിലും മതവിഭാഗത്തിന്റെ അട്ടിപേറവകാശം ലീഗിനാണെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.