ചിത്രത്തില്‍ ഒരു കൃത്രിമത്വവും നടന്നിട്ടില്ല, അതിന്റെ ആവശ്യം എനിക്കില്ല: ശ്രീലേഖയെ തള്ളി ഫോട്ടോഗ്രാഫര്‍

പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രം മോര്‍ഫ് ചെയ്തതാണെന്ന മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ അവകാശവാദത്തിനെതിരെ ഫോട്ടോയെടുത്ത തൃശൂര്‍ സ്വദേശിയായ ബിദില്‍. ചിത്രം എഡിറ്റ് ചെയ്തിട്ടില്ലെന്നും മോര്‍ഫ് ചെയ്യേണ്ട ആവശ്യം തനിക്കില്ലെന്നും ബിദില്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

”അന്ന് ബാറിലെ ജീവനക്കാരനായിരുന്നു. ഷൂട്ടിംഗ് വന്നപ്പോള്‍ ഞങ്ങള്‍ വെറുതെ ലൊക്കേഷനില്‍ പോയി നോക്കിയതാണ്. ദിലീപേട്ടന്‍ ഫ്രീയായപ്പോള്‍ കാറിന്റെ അടുത്ത് പോയി ഫോട്ടോ എടുത്തു. ഫോട്ടോയില്‍ എഡിറ്റിംഗ് നടത്തിയിട്ടില്ല. മോര്‍ഫ് ചെയ്തിട്ടില്ല. ക്യാമറയില്‍ എടുത്ത ഫോട്ടോ തന്നെയാണിത്. ഫോട്ടോയുമായി ബന്ധപ്പെട്ട് അറിയാവുന്ന കാര്യങ്ങളെല്ലാം കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്.”

അതിന്റെ പിന്നില്‍ നില്‍ക്കുന്ന ആള്‍ പള്‍സര്‍ സുനിയാണെന്ന കാര്യം ഇപ്പോഴും അറിയില്ലെന്നും ഫോട്ടോ എടുത്ത മൊബൈല്‍ അന്ന് തന്നെ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നെന്നും ബിദില്‍ പറഞ്ഞു.
ദിലീപും പള്‍സര്‍ സുനിയും ഒപ്പമുള്ള ചിത്രം വ്യാജമായി നിര്‍മ്മിച്ചതാണെന്നായിരുന്നു ശ്രീലേഖയുടെ വാദം.

Read more

ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ശ്രീലേഖയെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം. തുടര്‍ച്ചയായി കേസിനെ ബാധിക്കുന്ന തരത്തിലുള്ള ആരോപണം ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് നടപടി. ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെയുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.