കോണ്‍ഗ്രസില്‍ അടിയുറച്ച് നില്‍ക്കുന്നു; ആര്‍എസ്എസ് ഗണഗീതം ആലപിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഡികെ ശിവകുമാര്‍

നിയമസഭയില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചതിന് പിന്നാലെ വിവാദത്തിലായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. സംഭവത്തിന് പിന്നാലെ പഴയ ആര്‍എസ്എസ് ബന്ധംകൊണ്ടെന്ന ബിജെപി വാദം എന്നാല്‍ ഇന്ന് ശിവകുമാര്‍ തള്ളി രംഗത്തെത്തി. താന്‍ കോണ്‍ഗ്രസില്‍ അടിയുറച്ചുനില്‍ക്കുന്നുവെന്ന് ശിവകുമാര്‍ പറഞ്ഞു.

താന്‍ ജന്മം കൊണ്ട് ഒരു കോണ്‍ഗ്രസുകാരനാണ്. ജീവിതകാലം മുഴുവന്‍ അതായിരിക്കും. തന്റെ ജീവിതവും രക്തവും കോണ്‍ഗ്രസിന് വേണ്ടിയാണ്. താന്‍ ഇന്ന് പാര്‍ട്ടിയെ നയിക്കുകയാണ്. അതിന്റെ നെടുംതൂണായി ഉറച്ചുനില്‍ക്കുമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. ജനതാദള്‍, ബിജെപി തുടങ്ങിയ സംസ്ഥാനങ്ങളിലെ പാര്‍ട്ടികളെക്കുറിച്ച് താന്‍ പഠിച്ചെന്നും അവരുടെ പ്രവര്‍ത്തനശൈലി താന്‍ മനസിലാക്കിയെന്നും ശിവകുമാര്‍ പറഞ്ഞു.

സംസ്ഥാനത്ത് ആര്‍എസ്എസിന്റെ വളര്‍ച്ചയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. വിവിധ ജില്ലകളിലും താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി ആര്‍എസ്എസ് സംസ്ഥാനത്ത് വലിയ അടിസ്ഥാനമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞദിവസം ബിജെപി എംഎല്‍എ ആര്‍ അശോകയുമായി സഭയില്‍ വാക്‌പോര് നടത്തവെയാണ് ശിവകുമാര്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചത്. എതിര്‍പാര്‍ട്ടിയിലുള്‌ലവരുടെ നല്ല ഗുണങ്ങളെ താന്‍ അംഗീകരിക്കുന്നതായും ശിവകുമാര്‍ സഭയില്‍ പറഞ്ഞിരുന്നു.