ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാറിലെ മുഴുവന്‍ ഷട്ടറുകളും തുറന്നു

വൃഷ്ടിപ്രദേശങ്ങളിലെ മഴയും ശക്തമായ നീരൊഴുക്കും മൂലം ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിലെ മുഴുവന്‍ ഷട്ടറുകളും തുറന്നു. മൂന്ന് ഷട്ടറുകള്‍ കൂടി തുറന്ന് പുറത്തേക്ക് സെക്കന്റില്‍ 8626 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. നേരത്തെ പത്ത് ഷട്ടറുകളാണ് തുറന്നിരുന്നത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഷട്ടറുകള്‍ തുറന്നത്.

പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ ജലം ഒഴുക്കിവിടുന്ന സാഹചര്യത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഇടുക്കി മഞ്ചുമല വില്ലേജ് ഓഫീസ് ആസ്ഥാനമായാണ് കണ്‍ട്രോള്‍ റൂം തുറന്നത്. അതേസമയം മുഴുവന്‍ ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുകയാണ്.

ഇടുക്കിയിലെ ജലനിരപ്പ് 2386.90 അടിയായി. അഞ്ചു ഷട്ടറുകളിലൂടെ സെക്കന്‍ഡില്‍ 300ഘനയടി വെള്ളമാണ് പുറത്തുവിടുന്നത്. ഇടുക്കിഡാമില്‍ നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ തടിയമ്പാട് നാലു വീടുകളില്‍ വെള്ളം കയറി. ഒരു വീടിന്റെ മതിലിടിഞ്ഞു.

അതേസമയം ഇടമലയാര്‍ ഡാം രാവിലെ പത്തുമണിക്ക് തുറക്കും. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ മുതല്‍ 100 ഘനമീറ്റര്‍ വെളളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം. ഇടുക്കിക്ക് പിന്നാലെ ഇടമലയാ4 അണക്കെട്ടില്‍ നിന്നും വെള്ളമെത്തുന്നതോടെ ഉച്ചയോടെ പെരിയാറിലെ ജലനിരപ്പ് ചെറിയ തോതില്‍ ഉയരാ9 സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മഴ മാറിനില്‍ക്കുന്നതു കാരണം ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിക്കുന്നു.