ഗവര്‍ണര്‍ ചാന്‍സലര്‍‌ പദവി വഹിക്കേണ്ടെന്ന് യു.ഡി.എഫ് നിലപാട് എടുത്തിരുന്നു; കത്ത് പുറത്ത്

ചാൻസലർ പദവി ഗവർണർ വഹിക്കേണ്ടന്ന് യുഡിഎഫ് സർക്കാർ നിലപാടെടുത്തിരുന്നുവെന്ന് വെളിപ്പെടുത്തൽ. സർവകലാശാലകളിലെ നിയമനത്തെ ചൊല്ലി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പിണറായി സർക്കാരും നേർക്കുനേർ നിൽക്കുന്നതിനിടെയാണ് സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റണമെന്ന ശിപാർശയെ യുഡിഎഫ് പിന്തുണച്ചിരുന്നുവെന്ന് തെളിയിക്കുന്ന കത്ത് പുറത്ത് വന്നിരിക്കുന്നത്.

ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണർമാരെ മാറ്റണമെന്ന് ജസ്റ്റിസ് എം.എം പൂഞ്ചി കമ്മീഷൻ ശിപാർശ ചെയ്തിരുന്നു. ഈ ശിപാർശയോട് യോജിച്ചുകൊണ്ട് ആഭ്യന്തര സെക്രട്ടറിക്ക് അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണാണ് കത്തയച്ചത്. ഭരണഘടനാപരമായ ചുമതലയുള്ള ഗവർണർക്ക് പ്രത്യേക അധികാരങ്ങൾ നൽകേണ്ട ആവശ്യമില്ലെന്നും സർവകലാശാലയുടെ ചാൻസലർ പദവി ഗവർണർക്ക് നൽകിയ തീരുമാനത്തിൽ കാലത്തിനനുസരിച്ച് മാറ്റം വരുത്തണമെന്നും കത്തില്‍ പറയുന്നു.

എം.എം.പൂഞ്ചി കമ്മീഷൻ ശിപാർശ സംബന്ധിച്ച് കേരളം ഭരിച്ചിരുന്ന ഉമ്മൻ ചാണ്ടി സർക്കാരിനോട് അഭിപ്രായമാരാഞ്ഞപ്പോഴാണ് ശിപാർശ അംഗീകരിച്ച് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. ഗവർണർ പദവിയെ പൊതുവായ വിമർശനങ്ങളിൽ നിന്ന് ഒഴിവാക്കാന്‍ ഇത് ഉപകരിക്കുമെന്നാണ് അന്ന് സര്‍ക്കാര്‍ പറഞ്ഞത്.

അതേസമയം പഴയ ശിപാർശ ഇപ്പോൾ ചർച്ചയാക്കുന്നത് നിലവിലെ വിവാദങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ചാൻസലറായ ഗവർണറെ നോക്കുകുത്തിയാക്കി നിയമനങ്ങൾ നടത്തുന്നുവെന്നതാണ് നിലവിലെ വിഷയം.ഇക്കാര്യത്തിൽ വിശദമായ ചർച്ച വേണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.