'വേടൻ ഒളിവിൽ തന്നെ, മുൻ‌കൂർ ജാമ്യാപേക്ഷ കോടതിയിൽ ഉള്ളതിനാലാണ് അറസ്റ്റിലേക്ക് കടക്കാത്തത്'; കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ബലാത്സംഗ കേസില്‍ പ്രതിയായ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളി ഒളിവിൽ തന്നെയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. വേടന് പൊലീസ് സംരക്ഷണം നൽകിയിട്ടില്ലെന്നും മുൻ‌കൂർ ജാമ്യാപേക്ഷ കോടതിയിൽ ഉള്ളതിനാലാണ് അറസ്റ്റിലേക്ക് കടക്കാത്തതെന്നും പുട്ട വിമലാദിത്യ കൂട്ടിച്ചേർത്തു.

വേടൻ രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മുൻ‌കൂർ ജാമ്യാപേക്ഷ കോടതിയിൽ ഉള്ളതിനാലാണ് അറസ്റ്റിലേക്ക് കടക്കാത്തത്. ബലാത്സംഗ കേസിന്‍റെ അന്വേഷണം ശരിയായ ദിശയിൽ പുരോഗമിക്കുന്നു. വേടനെതിരെ പുതിയ പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും പുട്ട വിമലാദിത്യ വ്യക്തമാക്കി.

അതേസയമം ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്‍റെ ബെഞ്ചിലാണ് കേസിന്‍റെ വാദം. ഇന്നലെ വാദം തുടങ്ങിയിരുന്നെങ്കിലും കോടതിയുടെ തിരക്ക് കണക്കിലെടുത്ത് വാദം ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. വാദം കേള്‍ക്കുന്നതു വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് ഇന്നലെ പൊലീസിനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

വേടന്‍ വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തുവെന്നായിരുന്നു പരാതിക്കാരിയുടെ പ്രധാന വാദം. വേടന്‍ സ്ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷക കോടതിയില്‍ വാദിച്ചെങ്കിലും എങ്ങിനെ സ്ഥിരം കുറ്റവാളിയെന്ന് പറയാനാകുമെന്നായിരുന്നു കോടതിയുടെ മറുചോദ്യം.

Read more