വിഴിഞ്ഞത്ത് സമരപ്പന്തല്‍ പൊളിച്ചു നീക്കണമെന്ന് ജില്ലാ ഭരണകൂടം, ഞങ്ങള്‍ ചെയ്യില്ല, സര്‍ക്കാര്‍ തന്നെ പൊളിക്കട്ടെയെന്ന് സമരസമിതി

വിഴിഞ്ഞം തുറമുഖ കവടത്തിന് മുന്നിലെ സമരപ്പന്തല്‍ പൊളിച്ചു നീക്കണം എന്ന് ജില്ലാ ഭരണകൂടം. സമരപ്പന്തല്‍ പൊളിച്ചു നീക്കാന്‍ ഇന്ന് സമയപരിധി നിശ്ചയിച്ചാണ് സബ് ഡിവിഷണല്‍ മജിസ്ട്രേട്ട് ഉത്തരവ് ഇറക്കിയത്. ക്രമസമാധാന പ്രശ്നവും നിര്‍മാണ പ്രവര്‍ത്തങ്ങള്‍ തടസ്സപ്പെടുന്നതും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

സമര പന്തല്‍ പൊളിച്ചുനീക്കിയില്ലെങ്കില്‍, 30ന് സമരപ്രതിനിധികള്‍ ഹാജരാകണം എന്നും ഉത്തരവില്‍ ഉണ്ട്. എന്നാല്‍ സമരപ്പന്തല്‍ പൊളിക്കില്ലെന്നും, സര്‍ക്കാര്‍ തന്നെ പൊളിക്കട്ടെ എന്നുമാണ് സമരസമിതിയുടെ നിലപാട്.

സമരം പൊളിക്കാനായി പല ഇടപെടലുകളും നടക്കുന്നുണ്ടെന്നും സമരസമിതി പ്രതികരിച്ചു. കോടതിയുടെ മുമ്പിലുള്ള കാര്യത്തില്‍ പെട്ടെന്ന് ഉത്തരവ് വേണ്ടിയിരുന്നോ എന്ന് അറിയില്ല. തങ്ങളുടെ ഭാഗം ജില്ലാ ഭരണകൂടത്തെ അറിയിക്കുമെന്നും സമരപ്പന്തലില്‍ നിയമലംഘനങ്ങള്‍ നടക്കുന്നില്ല എന്നും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സമരസമിതി നേതാക്കള്‍ പ്രതികരിച്ചു.

അതേസമയം, വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധ സമരം നടത്തുന്നവരുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദില്ലി സന്ദര്‍ശനത്തിന് മുന്നോടിയായാണ് സമര സമിതി പ്രവര്‍ത്തകരെ രാജ്ഭവനില്‍ വിളിച്ചു വരുത്തി ഗവര്‍ണര്‍ വിശദാംശങ്ങള്‍ തേടിയത്.