ഇടുക്കിയില്‍ കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍; ഭാര്യവീട്ടുകാരെ ഭര്‍ത്താവ് പറഞ്ഞ് പറ്റിച്ചു; സര്‍വ്വത്ര ദുരൂഹത

ഇടുക്കിയില്‍ കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയിലെ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. കാഞ്ചിയാര്‍ പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ പി ജെ വത്സമ്മ (അനുമോള്‍ 27)യുടെ മൃതദേഹമാണ് ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവായ ബിജേഷിനെ കാണാതായതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് വത്സമ്മയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് ബിജേഷും യുവതിയുടെ കുടുംബാംഗങ്ങളും കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയത്. സ്റ്റേഷനില്‍ പോകുന്നതിന് മുന്‍പ് മാതാപിതാക്കളും സഹോദരനും രാവിലെ പേഴുംകണ്ടെത്തെ വീട്ടില്‍ എത്തിയിരുന്നു. വത്സമ്മയുടെ അമ്മ ഫിലോമിന വീട്ടിനുള്ള കിടപ്പുമുറിയില്‍ കയറിയപ്പോള്‍ ബിജേഷ് സംശയം തോന്നാത്ത വിധത്തില്‍ ഇവരെ പിന്തിരിപ്പിച്ചു പറഞ്ഞയച്ചു.

തുടര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെ യുവതിയുടെ മാതാപിതാക്കള്‍ പേഴും കണ്ടത്തെ വീട്ടില്‍ വീണ്ടും എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. സംശയത്തെ തുടര്‍ന്ന് സഹോദരനും അച്ഛനും ചേര്‍ന്ന് വീടിന്റെ പിന്‍വാതില്‍ തുറന്ന് നടത്തിയ തിരച്ചിലിലാണ് കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ മൃതദ്ദേഹം കണ്ടെത്തിയത്.

Read more

അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിച്ചതനുസരിച്ച് കട്ടപ്പന ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. കൊലപാതകമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. ബിജേഷും വത്സമ്മയും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ബുധാനാഴ്ച രാവിലെ ഡോഗ് സ്‌ക്വാഡും ശാസ്ത്രീയ പരിശോധന വിഭാഗവും എത്തിയ ശേഷമാകും ഇന്ക്വസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍. കോണ്‍വന്റ് നഴ്സറി സ്‌കൂളിലെ അധ്യാപികയാണ് മരിച്ച വത്സമ്മ. ഇരുവര്‍ക്കും അഞ്ച് വയസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട്. ബിജേഷിനായി പൊലീസ് തിരച്ചില്‍ തുടങ്ങി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ഇടുക്കിയിലേക്ക് മാറ്റിയിട്ടുണ്ട്.