കേരളത്തിലെ ക്രിസ്ത്യാനികളെ ചാക്കിലാക്കാനുള്ള ബി.ജെ.പി ശ്രമം പൊളിഞ്ഞു പാളീസായി, ഇതിനായി ഉണ്ടാക്കിയ നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി വിടരും മുമ്പെ കൊഴിയുന്നു, എല്ലാം തകര്‍ത്തത് മണിപ്പൂര്‍ കലാപം

മണിപ്പൂരിലെ കലാപങ്ങള്‍ കെടുത്തിക്കളഞ്ഞത് ബി ജെ പിയുടെ കേരളത്തിലെ പ്രതീക്ഷകളെ. കേരളത്തിലെ ക്രിസ്ത്യനികളെ ബി ജെപിയുമായി അടുപ്പിക്കാനാരംഭിച്ച നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി വിടരും മുമ്പെ കൊഴിയുന്ന നിലയിലാണ്. മണിപ്പൂരിലെ ക്രിസ്ത്യന്‍ വിശ്വാസികളായ ഗോത്രവര്‍ഗക്കാര്‍ക്ക് നേരെ നടന്ന ആക്രമങ്ങളില്‍ക്ക് പിന്നില്‍ ആര്‍ എസ് എസും ഹിന്ദുത്വ ശക്തികളുമാണെന്ന് ബാംഗ്‌ളൂര്‍ ആര്‍ച്ച് ബിഷപ്പ് അടക്കമുള്ള ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ കേരളത്തിലും ക്രൈസ്തവര്‍ക്കിടയിലും ബി ജെ പി ബന്ധത്തെക്കുറിച്ച് ഒരു പുനര്‍വിചിന്തനമുണ്ടായി. കേരളത്തിലെ പല ക്രൈസ്തവ മേലധ്യക്ഷന്‍മാരും മണിപ്പൂര്‍ കലാപത്തെയും അതില്‍ ആര്‍ എസ് എസിനുള്ള പങ്കിനെയും തള്ളിപ്പറഞ്ഞു. മണിപ്പൂരില്‍ മാത്രമല്ല യു പി യിലും, കര്‍ണ്ണാടകയിലും ചത്തീസ്ഗഡിലുമെല്ലാം ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ കേരളത്തിലെ ക്രൈസ്തവ മേലധ്യക്ഷന്‍മാര്‍ തള്ളിപ്പറഞ്ഞു കഴിഞ്ഞു. ഇതോടെ നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയുടെ രാഷ്ട്രീയ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.

മുന്‍ കേരളാ കോണ്‍ഗ്രസ് നേതാക്കളായ ജോണി നെല്ലൂര്‍, മാത്യുസ്റ്റീഫന്‍, പി എം മാത്യു, ജോര്‍ജ്ജ് മാത്യു എന്നിവരും കാഞ്ഞിരപ്പള്ളി മുന്‍ ആര്‍ച്ച് ബിഷപ്പ് മാത്യു അറക്കലുമാണ് കേരളത്തിലെ ക്രൈസ്തവ – കൂട്ടുകെട്ടിന് ചുക്കാന് പിടിച്ചത്. കേന്ദ്രത്തിലെ ബി ജെ പി നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവര്‍ കേരളത്തില്‍ യു ഡി എഫിന്റെ രാഷ്ട്രീയ അടിത്തറയെ ലക്ഷ്യമിട്ടാണ് പുതിയ ക്രൈസ്തവ പാര്‍ട്ടിയുമായി നീങ്ങിയത്. കേന്ദ്രബിജെ പി നേതൃത്വവുമായി ഇവര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു തിരുമാനത്തില്‍ എത്തുകയും ചെയ്തു. അങ്ങിനെയാണ് പുതിയ പാര്‍ട്ടി മുന്‍ ബി ജെ പി നേതാവ് വി വി അഗസ്റ്റിന്റെയും, മുന്‍ എം എല്‍ എ ജോണിനെല്ലൂരിന്റെയും നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടത്.നേരത്തെ തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ പാംപ്‌ളാനി റബറിന് 300 രൂപയാക്കിയാല്‍ ബി ജെ പിക്ക് എം പിയെനല്‍കാമെന്ന് പറഞ്ഞതോടെ ബി ജെ പിയുടെ കേരളാ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നിരുന്നിരുന്നു.

എന്നാല്‍ മണിപ്പൂരിലെ കലാപവും കര്‍ണ്ണാടക, ചത്തീസ്ഗഡ്, യു പി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും വിശ്വാസികള്‍ക്കും എതിരെ നടക്കുന്ന ആക്രമവും കേരളത്തിലെ ക്രൈസ്തവര്‍ക്കിടയില്‍ ബി ജെ പിയോട് അവിശ്വാസം വര്‍ധിപ്പിക്കുകയും, ബി ജെപി യെ പിന്തുണക്കുന്ന ബിഷപ്പുമാര്‍ക്കെതിരെ കടുത്ത എതിര്‍പ്പു വളര്‍ത്തുകയും ചെയെതു. ഇതോടെ ക്രൈസ്തവ- ബി ജെപി പാര്‍ട്ടിയെന്ന് പറഞ്ഞ് ക്രൈസ്തവ വിശ്വാസികളെ സമീപിക്കാന്‍ പറ്റാത്ത സ്ഥിതി വരികയും ചെയ്തു. ഇതോടെയാണ് നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി പ്രതിസന്ധിയിലാവുകയും ചെയ്തത്. ഒന്നുകില്‍ തുടങ്ങിയേടത്ത് തന്നെ അവസാനിപ്പിക്കുക, അല്ലങ്കില്‍ മറ്റേതെങ്കിലും മുന്നണിയില്‍ ചേക്കേറുക എന്ന ഗതികേടിലേക്കാണ് പാര്‍ട്ടി രൂപീകരിച്ചു ഒരുമാസത്തിന് ശേഷം പാര്‍ട്ടി എത്തിചേര്‍ന്നിരിക്കുന്നത്.

കേരളത്തിലെ ക്രിസ്ത്യാനികളെ ചാക്കിലാക്കാനുള്ള ബി ജെ പി യുടെ ശ്രമം ഏതാണ്ട് പൊളിഞ്ഞു പാളീസായിരിക്കുകയാണ്. പ്രധാനമന്ത്രി വന്നപ്പോള്‍ ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ അദ്ദേഹത്തെ കണ്ടെങ്കിലും അവര്‍ ഉന്നയിച്ച കാര്യങ്ങളിലൊന്നും അദ്ദേഹം കാര്യമായ ഉറപ്പ് അവര്‍ കൊടുത്തിരുന്നില്ല. കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ ഇനി എങ്ങോട്ട് തിരിയുമെന്ന കാര്യത്തില്‍ ബി ജെ പിക്ക് മാത്രമല്ല സി പിഎമ്മിനും ചെറിയ ഭയമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ വലിയൊരു ഭാഗം സി പി എമ്മിന് കിട്ടിയിരുന്നു. അതിന് മുമ്പുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ എന്‍ ബോ്‌ളോക്കായി കോണ്‍ഗ്രസിനാണ് ലഭിച്ചത്.

Read more

ഏതായാലും കേരളത്തിലെ ക്രിസ്ത്യന്‍ വോട്ടു ബാങ്കിലുള്ള പ്രതീക്ഷ ബി ജെ പി കൈവിട്ട മട്ടാണ്. ക്രൈസ്തവ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ഉണ്ടാക്കിയ പുതിയ പാര്‍ട്ടിയുടെ നേതൃത്വമാകട്ടെ ഇനി എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയും ചെയ്യുകയും ചെയ്യുന്നു