വ്യോമപ്രതിസന്ധി രൂക്ഷമായ ഡിസംബര്‍ 3, 4, 5 തീയതികളില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ മണിക്കൂറുകളോളം കുടുങ്ങിപ്പോയ യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ 10,000 രൂപയുടെ ട്രാവല്‍ വൗച്ചര്‍ നല്‍കും. അടുത്ത 12 മാസത്തിനുള്ളിലെ യാത്രയ്ക്ക് ഈ വൗച്ചര്‍ ഉപയോഗപ്പെടുത്താമെന്ന് ഇന്‍ഡിഗോ അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഗണിച്ചാണ് ഇന്‍ഡിഗോ വൗച്ചര്‍ നല്‍കുന്നതെന്നും കമ്പനി അറിയിച്ചു. വ്യോമയാന മന്ത്രാലയ ചട്ടമനുസരിച്ചുള്ള നഷ്ടപരിഹാരത്തിനു പുറമേയാണിത്.
യാത്രയ്ക്ക് തൊട്ടുമുന്‍പുള്ള 24 മണിക്കൂറിനിടെ ടിക്കറ്റ് റദ്ദായ എല്ലാവര്‍ക്കും ടിക്കറ്റ് റീഫണ്ടിനു പുറമേ വിമാനത്തിന്റെ യാത്രാദൈര്‍ഘ്യം അനുസരിച്ച് 5,000 രൂപ മുതല്‍ 10,000 രൂപ വരെ നഷ്ടപരിഹാരവും ലഭിക്കും. വ്യാഴാഴ്ച 1,950 സര്‍വീസുകള്‍ നടത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. യാത്രയ്ക്കു തൊട്ടുമുന്‍പുള്ള 24 മണിക്കൂറിനുള്ളില്‍ ഫ്‌ലൈറ്റ് റദ്ദാകുന്ന അവസ്ഥ കാര്യമായി കുറഞ്ഞെന്നും ഇന്‍ഡിഗോ ചൂണ്ടിക്കാട്ടി. വ്യാഴാഴ്ച വൈകിട്ട് ഇന്‍ഡിഗോ സിഇഒ ഡിജിസിഎയ്ക്കു മുന്നില്‍ ഹാജരാകുമെന്നാണ് വിവരം.
ഇന്‍ഡിഗോ സര്‍വീസുകള്‍ മുടങ്ങിയതിനു പിന്നാലെയുണ്ടായ പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. വിമാനനിരക്ക് ഉയര്‍ന്നത് ഏകീകരിക്കാന്‍ സര്‍ക്കാരിനായില്ലെന്നു വ്യക്തമാക്കിയ കോടതി യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം വേഗത്തില്‍ നല്‍കണമെന്നും പറഞ്ഞു. ഇന്‍ഡിഗോ വിമാന സര്‍വീസ് വെട്ടിക്കുറച്ചത് യാത്രക്കാര്‍ക്ക് അസൗകര്യമാവുക മാത്രമല്ല, വലിയ സാമ്പത്തിക ആഘാതമായെന്നും കോടതി പറഞ്ഞതിന് പിന്നാലെ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു കേന്ദ്രം.
വ്യോമപ്രതിസന്ധിക്കു പിന്നാലെ ഇന്‍ഡിഗോയ്ക്കു മേല്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) പിടിമുറുക്കി. മേല്‍നോട്ടത്തിനായി ഇന്‍ഡിഗോയുടെ ഗുരുഗ്രാമിലെ കോര്‍പറേറ്റ് ഓഫിസില്‍ 4 ഉന്നത ഉദ്യോഗസ്ഥരെ ഡിജിസിഎ നിയോഗിച്ചു. മേല്‍നോട്ടത്തിനായി എട്ടംഗ മേല്‍നോട്ട സമിതിയെയാണ് ഡിജിസിഎ രൂപീകരിച്ചിരിക്കുന്നത്. ഇതില്‍ 2 പേര്‍ ഇന്‍ഡിഗോ ഓഫിസില്‍ നിന്നായിരിക്കും പ്രവര്‍ത്തിക്കുക. ഇതിനു പുറമേ, എട്ടംഗ സംഘത്തിന്റെ ഭാഗമല്ലാത്ത ഒരു സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസറെയും ഡപ്യൂട്ടി ഡയറക്ടറെയും ഇന്‍ഡിഗോ ഓഫിസില്‍ നിയോഗിച്ചിട്ടുണ്ട്.
Read more
വിിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്‍കാന്‍ വ്യോമയാന മന്ത്രാലയം, ഡിജിസിഎ, ഇന്‍ഡിഗോ എന്നിവര്‍ മതിയായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഹൈക്കോടതി ഇന്നലെ പറഞ്ഞിട്ടുണ്ട്. പ്രതിസന്ധി ഉണ്ടായതിന് ശേഷം നടപടി സ്വീകരിച്ച സര്‍ക്കാര്‍ നിലപാടാണ് പ്രശ്‌നത്തിന്റ ആക്കം കൂട്ടിയതെന്നും ഹൈക്കോടതി വ്യക്തമാക്കി.







