ഗവർണർക്ക് തിരിച്ചടി; ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിമാരെ സുപ്രീം കോടതി നിയമിക്കും, കത്തുകളുടെ കൈമാറ്റം ഒഴികെ മറ്റൊന്നും ഉണ്ടായില്ലെന്ന് വിമർശനം

ഗവർണർക്ക് കനത്ത തിരിച്ചടി. സർവകലാശാലകളിലെ വിസി നിയമന തർക്കത്തിൽ പരിഹാരമാകാത്ത സാഹചര്യത്തിൽ നടപടിയുമായി സുപ്രീംകോടതി രംഗത്ത്. ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വി സിമാരെ സുപ്രീം കോടതി നിയമിക്കും. അതേസമയം മുഖ്യമന്ത്രിയും ചാൻസിലറും തമ്മിൽ കത്തുകളുടെ കൈമാറ്റം ഒഴികെ മറ്റൊന്നും ഉണ്ടായില്ലെന്നും കോടതി വിമർശനം ഉന്നയിച്ചു.

മുഖ്യമന്ത്രിക്കും ചാൻസിലറിനും സമവായത്തിൽ എത്താൻ കഴിഞ്ഞില്ല എന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ്‌ ദൂലിയ കമ്മിറ്റിയാണ് നിയമനത്തിനായുള്ള പേരുകൾ തെരഞ്ഞെടുതത്. നിർഭാഗ്യവശാൽ നിയമനം ഉണ്ടായില്ല. ജസ്റ്റിസ് ധൂലിയ കമ്മിറ്റിയോട് ഒരിക്കൽ കൂടി മുഖ്യമന്ത്രിയുടെ കത്തും ചാൻസിലറുടെ മറുപടിയും പരിശോധിക്കാൻ കോടതി അറിയിച്ചു. അതിന് ശേഷം രണ്ട് സർവ്വകലാശാലകളിലേക്കുമായി ഓരോ പേര് വീതം നിർദേശിക്കാൻ കോടതി നിർദേശം നൽകി.

ധൂലിയയുടെ കമ്മിറ്റി വിശദമായ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ സമർപ്പിക്കണം. മുൻഗണന അനുസരിച്ച് ഓരോ സർവകലാശാലയ്ക്കും ഒരു പ്രത്യേക പേര് തെരഞ്ഞെടുത്ത് സീൽ വച്ച കവറിൽ അറിയിക്കണം. ഈ റിപ്പോർട്ട് ബുധനാഴ്ചയ്ക്കകം സമർപ്പിക്കണം. വ്യാഴാഴ്ച വിഷയം സുപ്രീംകോടതി പരിഗണിക്കും. ഇന്നലെ ചാൻസിലർ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി എന്ന് ഗവർണർ അറിയിച്ചു. സിസ തോമസിന്റെ പേര് ഒഴികെ ഏത് പേര് തിരഞ്ഞെടുത്താലും സർക്കാരിന് എതിർപ്പില്ലെന്ന് ചാൻസിലറെ അറിയിച്ചുവെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു. ചാൻസലർ ഈ ഒരു വ്യക്തിയെ പിന്തുണയ്ക്കുന്നുവെന്ന് സംസ്ഥാനം മറുപടി നൽകി.

സർവകലാശാലകളിലെ വിസി നിയമന തർക്കത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് ഗവർണർ; മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയം

സർവകലാശാലകളിലെ വിസി നിയമന തർക്കത്തിൽ മഞ്ഞുരുകിയില്ല. ഗവർണർ-മന്ത്രിമാര്‍ കൂടിക്കാഴ്ചയില്‍ വിഷയം തീരുമാനമായില്ല. വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി ഗവർണറും സർക്കാരും നിലപാട് സ്വീകരിച്ചതോടെയാണ് അനുനയ നീക്കം പാളിയത്. താന്‍ നിശ്ചയിച്ച വിസിമാര്‍ യോഗ്യരെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കര്‍ നിലപാടെടുത്തു.

ഗവർണറും നിയമമന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും തമ്മിലായിരുന്നു കൂടിക്കാഴ്ച. ചർച്ചക്ക് മുഖ്യമന്ത്രി വരാത്തത് എന്തുകൊണ്ടാണെന്നും ഗവര്‍ണര്‍ മന്ത്രിമാരോട് ആരാഞ്ഞു. മുഖ്യമന്ത്രി മുൻഗണനാക്രമം നിശ്ചയിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്നും ഗവർണർ മന്ത്രിമാരോട് പറഞ്ഞു.

കേരള സാങ്കേതിക, ഡിജിറ്റല്‍ സർവകലാശാല നിയമന തർക്കത്തില്‍ സുപ്രീംകോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സർക്കാർ അനുനയ നീക്കത്തിനൊരുങ്ങിയത്. സർവ്വകലാശാലകളിലെ വിസി നിയമനത്തിനായി സർക്കാരും ഗവർണ്ണരും മുന്നോട്ട് വെച്ചത് വ്യത്യസ്ത പേരുകളായിരുന്നു. മുഖ്യമന്ത്രിയുടെ ശുപാര്‍ശയ്ക്കെതിരെ ഗവര്‍ണര്‍‌ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകിയിരുന്നു.

സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നായിരുന്നു ഗവർണറുടെ സത്യവാങ്മൂലത്തിലെ ആവശ്യം. മുഖ്യമന്ത്രി മെറിറ്റ് പരിഗണിച്ചില്ലെന്നും മെറിറ്റ് അട്ടിമറിച്ച് മാധ്യമ വാർത്തകളുടെ പേരില്‍ മുഖ്യമന്ത്രി സിസ തോമസിനെ ഒഴിവാക്കിയെന്നും ഗവർണർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വിസി നിയമന കേസിൽ സുപ്രീംകോടതി കർശന താക്കീത് നല്‍കിയത്.

Read more