മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിലാണ്: സ്പീക്കർ എം.ബി രാജേഷ്

മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിലാണെന്ന് കേരള നിയമസഭ സ്പീക്കർ എം.ബി രാജേഷ്. മീഡിയാ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സർക്കാർ നടപടി അതു കൊണ്ടു തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട കയ്യേറ്റമായി കണക്കാക്കണമെന്നും എം.ബി രാജേഷ് പറഞ്ഞു.

കഴിഞ്ഞ ഏതാനും വർഷങ്ങളിലായി അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട നീക്കങ്ങൾ ശക്തിപ്പെട്ടിട്ടുണ്ട്. ആ ഭരണകൂട നീക്കങ്ങൾ ജനാധിപത്യത്തിന് ആഘാതമേൽപ്പിക്കുന്നവയാണ്.
മാധ്യമങ്ങളെ പ്രലോഭനവും സമ്മർദ്ദവും ഭീഷണിയും ഉപയോഗിച്ച് വരുതിയിലാക്കാനുള്ള ശ്രമങ്ങളും നിരന്തരമായും ആസൂത്രിതമായും നടത്തിക്കൊണ്ടിരിക്കുകയാണ്. ആ ശ്രമങ്ങളെ ജനാധിപത്യവാദികൾ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ടെന്നും സ്പീക്കർ പറഞ്ഞു.

അതേസമയം മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. രണ്ട് ദിവസത്തേക്കാണ് ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. തത്സമയ സംപ്രേഷണം ഉടന്‍ പുനരാരംഭിക്കും എന്ന് ചാനൽ അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ട് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചത്.

ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ മീഡിയ വണ്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടർന്ന്, മീഡിയ വൺ ചാനലിന്റെ ലൈസൻസ് റദ്ദാക്കുകയും അനുവദനീയമായ ചാനലുകളുടെ പട്ടികയിൽ നിന്ന് ചാനലിന്റെ പേര് ഒഴിവാക്കുകയും ചെയ്ത വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

ഹർജിയിൽ കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി. സംപ്രേഷണം തടഞ്ഞത് രാജ്യസുരക്ഷാ കാരണങ്ങളാലാണെന്നും കോടതി ഇടപെടൽ പാടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചത്തിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഹർജി വീണ്ടും പരിഗണിക്കാന്‍ ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.