കേരളത്തില്‍ മാറ്റത്തിനുള്ള സമയമായി; ദുര്‍ഭരണത്തിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ കോടികള്‍ ചെലവഴിക്കുന്നു; ബിന്ദുവിന് നീതി വേണം; അപമാനിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ബിജെപി

പേരൂര്‍ക്കടയില്‍ ബിന്ദു എന്ന ദളിത് യുവതിക്ക് പൊലീസില്‍ നിന്ന് നേരിടേണ്ടി വന്ന അതിക്രമം, പിണറായി വിജയന്‍ സര്‍ക്കാരിന് കീഴില്‍ ദലിതര്‍ നേരിടുന്ന ക്രൂരതയുടെ ഞെട്ടിക്കുന്ന ഓര്‍മ്മപ്പെടുത്തലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇടത് ഭരണത്തിന്റെ നഷ്ടദശകത്തില്‍ പട്ടികജാതി സമൂഹങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകള്‍, കടുത്ത അവഗണനയും അനീതിയും പാര്‍ശ്വവല്‍ക്കരണവുമാണ് നേരിടുന്നത്. ബിന്ദുവിനെ അപമാനിച്ച സബ് ഇന്‍സ്പെക്ടര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ എസ്സി/എസ്ടി നിയമപ്രകാരം കേസെടുക്കണം. നീതി തേടി ബിന്ദു മുഖ്യമന്ത്രിയുടെ ഓഫീസില്‍ പി ശശിയെയും സമീപിച്ചിരുന്നു. എന്നാല്‍ അവിടെ നിന്നുള്ള പ്രതികരണം ബിന്ദുവിനെ കൂടുതല്‍ അപമാനിതയാക്കി.

ദുര്‍ഭരണത്തിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ കോടികള്‍ ചെലവാക്കാന്‍ സര്‍ക്കാരിന് പണമുണ്ട്. പക്ഷെ ദളിത് വിഭാഗങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കാന്‍ സര്‍ക്കാരിന് ഫണ്ടില്ല. മുഖ്യമന്ത്രിയുടെ മകള്‍ക്കും മരുമകനും, അവരുടെ എല്ലാ ആവശ്യങ്ങള്‍ക്കും പണം ലഭിക്കുന്നുണ്ട്. പക്ഷേ പട്ടികജാതിക്കാരുടെ സുരക്ഷയ്ക്കോ വികസനത്തിനോ ഇവിടെ ഒന്നും തന്നെയില്ല. കേരളത്തില്‍ ദലിത് വിഭാഗത്തിനുണ്ടായ എല്ലാ പുരോഗതിയും നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഫലമായി ഉണ്ടായതാണ്. സ്‌കോളര്‍ഷിപ്പുകള്‍, രണ്ട് കോടി രൂപ വരെയുള്ള ബിസിനസ് വായ്പകള്‍, പരിഷ്‌കരിച്ച പട്ടികജാതി നിയമം, പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാ?ഗമായുള്ള വീട് നിര്‍മ്മാണം, ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം സൗജന്യ റേഷന്‍ തുടങ്ങിയ കേന്ദ്ര പദ്ധികള്‍, ദലിത് വിഭാഗങ്ങളുടെ ഉന്നമനത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.

സിപിഎമ്മിന്റെ ഇന്‍ഡി സഖ്യ പങ്കാളിയായ കോണ്‍ഗ്രസും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. കര്‍ണാടകയില്‍, എസ്സി/എസ്ടി ക്ഷേമത്തിനായുള്ള ഫണ്ടുകള്‍ വഴിതിരിച്ചുവിട്ട് ദുരുപയോഗം ചെയ്യുകയായിരുന്നു കോണ്‍ഗ്രസ് ചെയ്തത്.

കേരളത്തില്‍, കഴിഞ്ഞ 70 വര്‍ഷത്തിലേറെയായി, ദളിതരെ വെറും വോട്ട് ബാങ്കായി മാത്രം കാണുകയും പൊലീസിനെ ഉപയോഗിച്ച് അവര്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുകയും അവരുടെ വികസനത്തിനുള്ള ഫണ്ട് കൊള്ളയടിക്കുകയും മാത്രമാണ് കോണ്‍ഗ്രസും ഇടത് പക്ഷവും ചെയ്തത്. പക്ഷെ അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ആരുമില്ലെന്ന് കരുതരുത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയും ബിജെപിയും അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തും. ദളിത് ശാക്തീകരണത്തിന് കൂടി മുന്‍?ഗണന നല്കിയാണ് എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും വികസനം എന്ന കാഴ്ചപ്പാടുമായി ബിജെപി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

Read more

കേരളത്തില്‍ ഒരു മാറ്റത്തിനുള്ള സമയമായിരിക്കുന്നു. ബിന്ദു ഉള്‍പ്പടെയുള്ള ഒട്ടേറെപ്പേര്‍ നേരിടുന്ന അനീതി അവസാനിപ്പിക്കാനുള്ള സമയമായിരിക്കുന്നു. കേരത്തിലെ ഓരോ ദലിതര്‍ക്കും യഥാര്‍ത്ഥ വികസനവും അന്തസ്സും നീതിയും ഉറപ്പാക്കാനുള്ള സമയമാണിതെന്നും അദേഹം പറഞ്ഞു.