ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ; കൊച്ചി കോര്‍പ്പറേഷനില്‍ ബി.ജെ.പി കൗണ്‍സിലറിന് എതിരെ പരാതി

കൊച്ചി കോര്‍പ്പറേഷനില്‍ ബിജെപി കൗണ്‍സിലര്‍ സത്യപ്രതിജ്ഞ ചെയ്തത് ചട്ടം ലംഘിച്ചെന്ന് പരാതി. തിരഞ്ഞെടുക്കപ്പെട്ട് മുപ്പത് ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കണമെന്നിരിക്കെ അന്‍പതാം ദിവസം സത്യപ്രതിജ്ഞ ചെയ്തതിനെതിരെ കോണ്‍ഗ്രസാണ് പരാതി നല്‍കിയത്.

കോടതി വിധിയെ തുടര്‍ന്ന് 2022 ജൂണ്‍ 22നാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്ന പത്മകുമാരി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുക്കപ്പെട്ട് 30ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ സ്ഥാനമൊഴിഞ്ഞതായി കണക്കാക്കപ്പെടണമെന്നാണ് ചട്ടം. എന്നാല്‍ കൊച്ചി കോര്‍പ്പറേഷനില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗം സത്യപ്രതിജ്ഞ ചെയ്തത് അന്‍പതാം ദിവസമാണ്.

ഇതറിഞ്ഞ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പത്മകുമാരിക്കെതിരെ പരാതി നല്‍കി. പിന്നാലെ സി.പി.എം നേതാവായ മേയര്‍ എം അനില്‍ കുമാര്‍ ബിജെപി കൗണ്‍സിലറായ പത്മകുമാരിക്ക് തിടുക്കപെട്ട് സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം നല്‍കിയെന്നാണ് കോണ്‍ഗ്രസ് പരാതി.

തിരഞ്ഞടുക്കപ്പെട്ടയാള്‍ സത്യപ്രതിജ്ഞയ്ക്കു മുന്‍പെ കൗണ്‍സില്‍ യോഗത്തിലടക്കം പങ്കെടുക്കുകയും, പൂര്‍ണ ആനൂകൂല്യങ്ങള്‍ കൈപറ്റുകയും ചെയ്തിട്ടുണ്ട്.