പേട്ടയില്‍ നിന്ന് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍

തിരുവനന്തപുരം പേട്ടയില്‍ നിന്ന് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി പിടിയില്‍. ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കൊല്ലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കുട്ടിയെ ഉപദ്രവിക്കാന്‍ ലക്ഷ്യമിട്ടാണ് തട്ടിക്കൊണ്ടുപോയതെന്നും കുട്ടി ബഹളം ഉണ്ടാക്കിയതോടെ ഉപേക്ഷിച്ചെന്നുമാണ് പുറത്തുവരുന്ന വിവരം.

കുട്ടി കരഞ്ഞതോടെ വായ പൊത്തി പിടിക്കുകയും ഇതേ തുടര്‍ന്ന് കുഞ്ഞിന് ബോധം നഷ്ടപ്പെട്ടതോടെ ഓടയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായാണ് റിപ്പോര്‍ട്ട്. കുട്ടിയും സഹോദരങ്ങളും നിലവില്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. പിടിയിലായ പ്രതി പോക്‌സോ കേസില്‍ ശിക്ഷ അനുഭവിച്ചിരുന്ന ആളാണ്.

ഇയാള്‍ കേസിന് ആസ്പദമായ സംഭവത്തിന് രണ്ട് ദിവസം മുന്‍പാണ് ജയില്‍ മോചിതനായത്. പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ വൈകുന്നേരം ആറു മണിക്ക് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ പൊലീസ് പുറത്തുവിടും. രണ്ടാഴ്ച മുന്‍പാണ് ബിഹാര്‍ സ്വദേശികളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.

Read more

സംസ്ഥാന വ്യാപകമായി ഇരുപത് മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപമാണ് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ അന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.