വാഹന രജിസ്‌ട്രേഷന് വ്യാജ വിലാസം: സുരേഷ് ഗോപിക്കെതിരെ കുറ്റം ചുമത്തും

നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റം ചുമത്താന്‍ അനുമതി. ക്രൈംബ്രാഞ്ച് മേധാവിയാണ് അനുമതി നല്‍കിയത്. വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പിന് ശ്രമിച്ചെന്നാണ് കേസ്. ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയത്.

കേരളത്തില്‍ നിന്ന് വാങ്ങിയ ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ പോയി രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. പോണ്ടിച്ചേരിയിലെ വിലാസം സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ വിലാസം വ്യാജമാണെന്ന് കണ്ടെത്തി. നേരത്തെ സമാനമായ കേസില്‍ ഫഹദ് ഫാസില്‍ പിഴ അടച്ചിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്ന് അത്തരത്തില്‍ നീക്കമുണ്ടായില്ല. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസ് ചുമത്താന്‍ അനുമതി തേടിയത്.