ഓട്ടിസ്റ്റിക്കായ കുട്ടികളേക്കുറിച്ച് പറഞ്ഞ പരാമർശത്തില്‍ ക്ഷമ ചോദിച്ച് പ്രമുഖ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍. പരാമർശത്തിൽ വേദന തോന്നിയവരോട് ക്ഷമ ചോദിച്ചിരിക്കുകയാണെന്ന് സുഭാഷ് ചന്ദ്രൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
“എന്റെ കഥാപാത്രങ്ങളെക്കുറിച്ച് ഞാന്‍ നടത്തുന്ന ചില പരാമര്‍ശങ്ങളില്‍ വേദന തോന്നിയെന്ന് അറിയിച്ചവരോട് ക്ഷമ ചോദിക്കുന്നു. പത്തുവര്‍ഷത്തോളം മനസ്സുകൊണ്ട് ഭിന്നശേഷിക്കാരനായ ഒരു പുത്രനെ എഴുത്തിന്റെ ഗര്‍ഭത്തില്‍ ചുമന്നുനടന്ന എന്നോട് ആ ഒറ്റക്കാരണത്താല്‍ നിങ്ങള്‍ ക്ഷമിക്കുമെന്ന് എനിക്കുറപ്പുണ്ട്,” മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ കൂടിയായ സുഭാഷ് ചന്ദ്രൻ പറയുന്നു.
സുഭാഷ് ചന്ദ്രന്റെ പുതിയ നോവൽ ‘സമുദ്രശില’യെ ആസ്പദമാക്കി “പെൺകാമനയുടെ സമുദ്രശില” എന്ന പേരിൽ ഏഷ്യാനെറ്റിൽ വന്ന പരിപാടിയിലെ എഴുത്തുകാരന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയ വിമർശനം ഉന്നയിച്ചിരുന്നു. ഇതോടെയാണ് ഖേദ പ്രകടനവുമായി സുഭാഷ് ചന്ദ്രന്‍ എത്തിയത്.
“സ്ത്രീ അവളുടെ പൂർണ സന്തോഷത്തോടെയും സ്വാതന്ത്ര്യബോധത്തോടെയും പ്രിയ പുരുഷനുമൊത്ത് രതിയിലേർപ്പെട്ടാൽ ഒരിക്കലും ഓട്ടിസ്റ്റിക്കായ ഒരു കുട്ടി ഉണ്ടാവില്ല, മിടുക്കനായ കുട്ടി മാത്രമേ ഉണ്ടാകൂ” എന്ന് സുഭാഷ് ചന്ദ്രൻ പരിപാടിയിൽ പറയുന്നുണ്ട്, ഇതാണ് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്ത് വിമർശന വിധേയമാക്കിയത്.
സുഭാഷ് ചന്ദ്രൻ തന്റെ കൃതിയിലൂടെ ബലാത്‌സംഗം ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്കാണ് ഓട്ടിസ്റ്റിക്കായ കുട്ടികള്‍ ഉണ്ടാകുന്നത് എന്ന് പറയാനാണോ ഉദ്ദേശിക്കുന്നത് എന്നും ഓട്ടിസത്തിന്റെ ശാസ്ത്രീയ വശങ്ങളെ പറ്റി സുഭാഷ് ചന്ദ്രന് ഒന്നും അറിയില്ല എന്നുമാണ് സാമൂഹിക മാധ്യമങ്ങളിലെ ഒരു വിഭാഗം വിമർശിക്കുന്നത്. “മിടുക്കനായ പുത്രൻ” എന്ന പ്രയോഗത്തിലെ അരാഷ്ട്രീയതയും ചിലർ ചൂണ്ടിക്കാട്ടിയിരുന്നു.
സുഭാഷ് ചന്ദ്രന്റെ വിശദീകരണം
നന്ദി; പൂവിനും മുള്ളിനും ഒരുപോലെ!
ഓണനാളുകളില്‍ തുടര്‍ച്ചയായി രണ്ടു ദിവസം ഏഷ്യാനെറ്റ് ന്യൂസില്‍ വന്ന “പെണ്‍കാമനയുടെ സമുദ്രശില”യുടെ യൂട്യൂബ് വേര്‍ഷന്‍ അതു കാണാന്‍ കഴിഞ്ഞില്ലെന്ന് ഖേദിച്ചവര്‍ക്കായി ഇവിടെ പോസ്റ്റ് ചെയ്യുന്നു. പതിവിനു വിപരീതമായി ആദ്യമായിട്ടാവണം, ഓണദിവസങ്ങളില്‍ ഒരു പുസ്തകത്തെക്കുറിച്ചുള്ള പരിപാടി ചാനലില്‍ വരുന്നത്. അതിനു മുന്‍ കയ്യെടുത്തവര്‍ക്ക് മലയാളത്തിനുവേണ്ടി നന്ദി പറയുന്നു. പരിപാടി കണ്ട് സന്തോഷം അറിയിച്ചവര്‍ക്കൊക്കെയും എന്റെ സ്‌നേഹം. എന്റെ കഥാപാത്രങ്ങളെക്കുറിച്ച് ഞാന്‍ നടത്തുന്ന ചില പരാമര്‍ശങ്ങളില്‍ വേദന തോന്നിയെന്ന് അറിയിച്ചവരോട് ക്ഷമ ചോദിക്കുന്നു. പത്തുവര്‍ഷത്തോളം മനസ്സുകൊണ്ട് ഭിന്നശേഷിക്കാരനായ ഒരു പുത്രനെ എഴുത്തിന്റെ ഗര്‍ഭത്തില്‍ ചുമന്നുനടന്ന എന്നോട് ആ ഒറ്റക്കാരണത്താല്‍ നിങ്ങള്‍ ക്ഷമിക്കുമെന്ന് എനിക്കുറപ്പുണ്ട്.
സ്‌നേഹത്തോടെ
സ്വന്തം
സുഭാഷ് ചന്ദ്രന്‍
https://www.facebook.com/subhash.chandran.144/posts/2368974823178094
സുഭാഷ് ചന്ദ്രന്റെ ടെലിവിഷൻ പരിപാടിയിലെ പ്രസ്താവന:
”സമുദ്രശില’ വായിച്ചവരെല്ലാം ഫോണിലൂടെയും കത്തിലൂടെയും നേരിട്ടുമെല്ലാം ചോദിച്ചിട്ടുള്ള പ്രധാനപ്പെട്ട സംശയങ്ങളിലൊന്ന് അംബ അംബയുടെ കാമുകനുമൊത്ത് വെള്ളിയാങ്കലില്‍ പോയി ഒരു രാത്രി ഒരു പൂര്‍ണചന്ദ്രനുള്ള രാത്രി പൗര്‍ണമി ചെലവഴിച്ചു എന്ന് പറഞ്ഞ ആ സംഭവം വാസ്തവമാണോ അതോ സ്വപ്നമാണോ എന്നുള്ളതാണ്. അംബ അവളുടെ ഇഷ്ടപുരുഷനുമൊത്ത് സര്‍വ സ്വാതന്ത്ര്യങ്ങളോടെയും അന്ന് വെള്ളിയാങ്കലില്‍ പോയി രതിലീലയില്‍ ഏര്‍പ്പെട്ടു അതാണ് വാസ്തവമെങ്കില്‍ അങ്ങനെ ഉണ്ടായ കുഞ്ഞ് ഓട്ടിസ്റ്റിക്കായിട്ടുള്ള അല്ലെങ്കില്‍ ഡൗണ്‍സിന്‍ഡ്രോം ഉള്ള ഒരു കുട്ടിയായിട്ട് ജനിപ്പിക്കാന്‍ എനിക്ക് ആഗ്രഹമില്ല. കാരണം അവിടെ നമ്മള്‍ പറയാനുദ്ദേശിച്ചതെല്ലാം റദ്ദ് ചെയ്യപ്പെടുകയാണ്. സ്ത്രീ അവളുടെ പൂര്‍ണസന്തോഷത്തോടെയും സ്വാതന്ത്ര്യബോധത്തോടെയും അവളുടെ പ്രിയ പുരുഷനുമൊത്ത് രതിയിലേര്‍പ്പെട്ടാല്‍ ഒരു മിടുക്കനായ പുത്രന്‍ തന്നെയാണ് ഉണ്ടാകേണ്ടത്” എന്നാണ് സുഭാഷ് ചന്ദ്രൻ പെൺകാമനയുടെ സമുദ്രശില എന്ന പരിപാടിയിൽ പറയുന്നത്.
Read more
മനുഷ്യന് ഒരു ആമുഖത്തിന് ശേഷം സുഭാഷ് ചന്ദ്രന്റേതായി പുറത്തുവന്ന രണ്ടാമത്തെ നോവലാണ് സമുദ്രശില. കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായി പ്രവർത്തിക്കുന്ന സുഭാഷ് ചന്ദ്രന് ആദ്യ ചെറുകഥാസമാഹാരത്തിനും (ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം) ആദ്യ നോവലിനും (മനുഷ്യന് ഒരാമുഖം) കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. മനുഷ്യന് ഒരാമുഖത്തിന് ഓടക്കുഴൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കുറച്ചു നാളുകൾക്ക് മുൻപ് ഒരു സാഹിത്യ ക്യാമ്പിനിടെ സുഭാഷ് ചന്ദ്രന്‍ നിറത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ അധിക്ഷേപിച്ചത് വിവാദമായിരുന്നു.